സ്വന്തം ലേഖകൻ: ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായിട്ടും രോഗിയുടെ ഹൃദയശസ്ത്രക്രിയ ചെയ്തു തീര്‍ത്ത ഡോക്ടര്‍മാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. റഷ്യയിലെ 114 വര്‍ഷം പഴക്കമുള്ള അമുര്‍ സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ കാര്‍ഡിയോളജി സെന്ററിലാണ് സംഭവം. ശസ്ത്രക്രിയ നടത്തിയതിന് ശേഷം രോഗിയെ പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
രോഗിയുടെ ശസ്ത്രക്രിയ പകുതി ആയപ്പോളാണ് ആശുപത്രയില്‍ തീ പടര്‍ന്നത്. എന്നാല്‍ ചീഫ് സര്‍ജന്‍ ഡോ. വാലന്റൈന്‍ ഫിലാറ്റോവ് ആശുപത്രി വിട്ടു പുറത്തു പോകാന്‍ സമ്മതിച്ചില്ല. കെട്ടിടം മുഴുവന്‍ പുകയില്‍ നിറഞ്ഞപ്പോഴും ഡോക്ടറും സംഘവും ശസ്ത്രക്രിയ തുടര്‍ന്നു. രണ്ടു മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.
തീ ആളിപ്പടരുന്ന ആശുപത്രി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന്റെ വീഡിയോയും എട്ട് ഡോക്ടര്‍മാരുടെ സംഘം ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു…ഞങ്ങളും മനുഷ്യരാണല്ലോ…രോഗിയുടെ ജീവന്‍ രക്ഷിക്കാതെ ഞങ്ങള്‍ക്ക് പുറത്തു പോകാന്‍ സാധിക്കില്ലായിരുന്നു…’ ഡോ. ഫിലാറ്റോവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല