സ്വന്തം ലേഖകൻ: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് 30 മിനിറ്റിനകം പി.സി.ആർ പരിശോധനഫലം ലഭ്യമാക്കുന്ന സൗകര്യം. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച്, യാത്രക്കാർ എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബാഗേജ് ശേഖരിക്കുമ്പോഴേക്കും പരിശോധനഫലം ലഭ്യമാക്കും.
കോവിഡ് പോസിറ്റിവ് കേസുകൾ കണ്ടെത്തൽ, അണുബാധയുടെ വ്യാപനം തടയൽ, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കൽ എന്നീ ലക്ഷ്യത്തോടെയാണിതെന്ന് പേഷ്യൻറ് മാനേജ്മെൻറ് സി.ഇ.ഒ ഡോ. പാർത്ത പ്രോട്ടിം ബാനർജി അറിയിച്ചു. ലോകത്തിലെ മറ്റു വിമാനത്താവളങ്ങളിൽ ഇല്ലാത്ത മികച്ച സൗകര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിനു പുറത്ത് ഒരു മാസത്തിനകമാണ് മികച്ച നിലവാരത്തിൽ പരിശോധന സൗകര്യം സജ്ജമാക്കിയത്. യാത്രക്കാർക്ക് അവരുടെ പി.സി.ആർ പരിശോധന ഫലങ്ങൾക്ക് 30 മിനിറ്റിൽ കൂടുതൽ കാത്തിരിക്കേണ്ടതില്ല. പി.സി.ആർ പരിശോധന ലാബിൽ വിശദമായും വേഗത്തിലും നടത്തും.
സുഗമമായ ലോജിസ്റ്റിക്സ് സൗകര്യവും ഇതിനായി ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആംബുലൻസും ഗതാഗത സൗകര്യങ്ങളും സദാ തയ്യാറാണ്. കോവിഡ് പോസിറ്റിവ് കണ്ടെത്തുന്നവരെ പ്രത്യേക ക്വാറൻറീൻ സെൻററിൽ എത്തിക്കാനും അടിയന്തര ചികിത്സ ഉറപ്പാക്കാനും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല