
സ്വന്തം ലേഖകൻ: ഹോട്ടൽ, റസ്റ്ററന്റ്, ഗതാഗതം, ലോൺട്രി, ബ്യൂട്ടി സലൂൺ എന്നീ മേഖലകളിൽ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 14 ദിവസത്തിനിടെ പിസിആർ ടെസ്റ്റ് നിർബന്ധം. സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. യുഎഇയിൽ ജോലി ചെയ്യുന്ന സ്വകാര്യ മേഖലാ ജീവനക്കാരെല്ലാം വാക്സീൻ എടുക്കണമെന്നും അഭ്യർഥിച്ചു. ദേശീയ വാക്സീൻ വിതരണ പദ്ധതിയിലൂടെ 205 കേന്ദ്രങ്ങളിൽ സൗജന്യ വാക്സീൻ വിതരണം നടക്കുന്നു. 16 വയസ്സിനു മുകളിലുള്ളവർക്ക് വാക്സീൻ എടുക്കാം.
50 വയസ്സിനു മുകളിലുള്ളവർക്ക് നേരിട്ടെത്തി കുത്തിവയ്പെടുക്കാം. 16–50 വയസ്സിനിടയിലുള്ളവർ ബുക്ക് ചെയ്യണം. ഇതുവരെ 73 ലക്ഷം പേർ വാക്സീൻ സ്വീകരിച്ചു. 24 മണിക്കൂറിനിടെ മാത്രം 76,000 പേരാണ് വാക്സീനെടുത്തത്.
അതേസമയം, ആരോഗ്യം, സുരക്ഷ തുടങ്ങി മർമപ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് 2 ആഴ്ചയിൽ ഒരിക്കൽ സൗജന്യ പിസിആർ ടെസ്റ്റിന് അവസരമൊരുക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ അബുദാബിയിൽ വിവിധ മേഖലകളിൽ സൗജന്യ പിസിആർ സൗകര്യം ഒരുക്കിവരുന്നതിനു പുറമെയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല