1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2017

സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസിലെ ‘മാഡം’ കാവ്യ മാധവന്‍ തന്നെ, വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്. 2011 ല്‍ മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സുനിയെ എറണാകുളം കോടതിയില്‍ ഹാജാരാക്കിയത്.

മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കി. കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ സുനി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും വെളിപ്പെടുത്തി.

ഈ മാസം 16നുള്ളില്‍, ആലുവയിലെ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു സ്ത്രീയുടെ പങ്കും ഉയര്‍ന്ന് കേട്ടിരുന്നു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോള്‍ അത് ‘മാഡ’ത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ‘മാഡം’ എന്ന കഥാപാത്രം കേസിലേക്ക് എത്തിയത്. കാവ്യ ചോദ്യംചെയ്യലില്‍ പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കേസിലെ മുഖ്യപ്രതിയായ സുനിയെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴിയാണ് തിരിച്ചടിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് കള്ളമാണെന്നും പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നുമാണ് സുനിയുടെ നിലപാട്. സുനി കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും ആക്രമത്തിനു ശേഷം കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.