
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത. യാത്രാ വിമാനമല്ല അമേരിക്കയുടെ സൈനിക വിമാനമാണ് തകര്‍ത്തതെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തി. താലിബാന്റെ നിയന്ത്രണത്തിലുള്ള ഘസ്നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്.
ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും താലിബാന്‍ അവകാശപ്പെട്ടു. താഴെവീണ വിമാനം കത്തിയമരുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍ ന്യൂസ് ഏജന്‍സിയും വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
അഫ്ഗാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അരിയാന എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ 83 യാത്രികര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അരിയാന എയര്‍ലൈന്‍സ് ഇത് നിഷേധിച്ചു.
അതിനിടെ, അഫ്ഗാനില്‍ നിരീക്ഷണം നടത്തുന്നതിന് അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്ന ഇ-11 എ വിമാനം കത്തിയമരുന്നതിന്റെ ദൃശ്യമാണ് പ്രചരിക്കപ്പെടുന്നത്. വിമാനം തങ്ങളുടേതാണെന്ന് യുഎസ് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം അന്വേഷണം നടത്തിവരികയാണെന്ന് പെന്റഗണ്‍ അറിയിച്ചിട്ടുമുണ്ട്. വിമാനം തര്‍ന്നത് സംബന്ധിച്ച് അഫ്ഗാന്‍ സര്‍ക്കാരും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല