1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2015

ഈജിപ്തിയില്‍ ജയിലില്‍ അടച്ചിരുന്ന മൂന്ന് അല്‍ജസീറ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ വിട്ടയച്ചു. ഈജിപ്തില്‍നിന്ന് കയറ്റി അയച്ച പീറ്റര്‍ ഗ്രെസ്റ്റെ സൈപ്രസില്‍ വന്നിറങ്ങി. 400 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് പീറ്റര്‍ ഗ്രെസ്റ്റെ പുറത്തിറങ്ങിയത്.

ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകനായ പീറ്റര്‍ ഗ്രെസ്റ്റെയെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും മുസ്ലീം ബ്രദര്‍ഹുഡിനെ സഹായിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സഹപ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലില്‍തന്നെ തുടരുകയാണ്. ഇവരെ ഈജിപ്ത് വിട്ടയച്ചിട്ടില്ല.

നാട്ടിലെ ജയിലില്‍ ശിഷ്ടമുള്ള ശിക്ഷ അനുഭവിക്കുന്നതിന് വേണ്ടിയാണ് പ്രസിഡന്‍ഷ്യല്‍ ഡിക്രി പ്രകാരം ഇവരെ ജയിലില്‍നിന്ന് പുറത്തുവിടുന്നതെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഗ്രെസ്റ്റെയും കൂടെയുണ്ടായിരുന്നവരെ കൂടി വിടാതെ തങ്ങള്‍ അടങ്ങിയിരിക്കില്ലെന്ന നിലപാടിലാണ് അല്‍ജസീറ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സൊവ്ങ് പറഞ്ഞു.

ഡിസംബര്‍ 2013 ലാണ് അല്‍ ജസീറയിലെ മാധ്യമ പ്രവര്‍ത്തകരായ മൂന്നു പേരെ ഈജിപ്ത്യന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഇവരെ പുറത്തിറക്കാനുള്ള എല്ലാ ശ്രമങ്ങളും അല്‍ ജസീറയും ലോക രാജ്യങ്ങളും നടത്തുന്നുണ്ടെങ്കിലും രാജ്യന്താര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തരാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ഈജിപ്ത് ചെയ്തത്.

ഈജിപ്തില്‍ 16 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 16,000 ത്തോളം രാഷ്ട്രീയ തടവുകാരുണ്ടെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. ചില സ്വതന്ത്ര സംഘടനകള്‍ പറയുന്നത് രാഷ്ട്രീയ തടവുകാരുടെ എണ്ണം 40,000 എങ്കിലും വരുമെന്നാണ്.

അല്‍ ജസീറയുടെ അറബിക് ഭാഷയിലുള്ള ചാനല്‍ എപ്പോഴും മുസ്ലീം ബ്രദര്‍ഹുഡ് അനുകൂല നിലപാടുകളാണ് സ്വീകരിക്കാറുള്ളതെന്നും അതിനാലാണ് അല്‍ജസീറയിലെ മാധ്യമ പ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടതെന്നുമുള്ള ആരോപണങ്ങള്‍ ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.