1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2021

സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പൊടിപൊടിക്കും. കോവിഡ് കാലമാണെങ്കിലും 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ മുഴുവന്‍ ശേഷിയിലും കാണികളെ പ്രവേശിപ്പിച്ചായിരിക്കും ഉദ്ഘാടനം.

രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോള്‍ മേളയായ അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് വേദിയൊരുക്കിക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തുന്നതെന്ന സവിശേഷതയുമുണ്ട്. നിലവിലെ ചാംപ്യന്മാരായ അല്‍ സദ്ദ് അല്‍ റയ്യാനുമായി ഏറ്റുമുട്ടുന്ന 49-ാമത് അമീര്‍ കപ്പ് ഫൈനല്‍ മല്‍സരം കാണാന്‍ വിദേശികള്‍ അടക്കം നിരവധി പേര്‍ എത്തിച്ചേരും.

അതേസമയം, പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമായിരിക്കും സ്റ്റേഡിയത്തില്‍ പ്രവേശനമെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഓപറേഷന്‍സ് ഡയരക്ടര്‍ റാശിദ് അല്‍ ഖാത്തിര്‍ അറിയിച്ചു. 12 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നതിനുള്ള തെളിവ് കാണിക്കണം. 12 വയസ്സിന് താഴെയുള്ളവര്‍ 24 മണിക്കൂറിനകം എടുത്ത റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സ്റ്റേഡിയത്തിനകത്ത് മുഴുസമയവും മാസ്‌ക്ക് ധരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇഹ്തിറാസ് ആപ്പില്‍ പൂര്‍ണമായി വാക്സിനെടുത്തതായി കാണിച്ചിരിക്കണം. ഒക്ടോബര്‍ ഏഴിനു മുമ്പ് രണ്ടാം ഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 2021 ഒക്ടോബര്‍ 22ന് കൊവിഡ് വന്ന് ഭേദമായി ഒരു വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ക്കും പ്രവേശനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 800 8052 എന്ന നമ്പറില്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

49-ാമത് അമീര്‍ കപ്പ് ഫൈനല്‍ മല്‍സരം കാണുന്നതിന് ടിക്കറ്റ് എടുത്ത കാണികള്‍ക്കുള്ള ഫാന്‍ ഐഡി വിതരണം തുടങ്ങി. മല്‍സരം കാണുന്നതിനൊപ്പം സൗജന്യ മെട്രോ യാത്ര ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്മാര്‍ട്ട് ടെക്‌നോളജി തിരിച്ചറിയല്‍ കാര്‍ഡാണ് ഫാന്‍ ഐഡി. ഈ മാസം 22ന് നടക്കുന്ന ഫൈനല്‍ മല്‍സരത്തിലേക്കുള്ള ഫാന്‍ ഐഡി ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) വച്ചാണ് വിതരണം ചെയ്യുന്നത്.

ടിക്കറ്റെടുത്ത് ഫാന്‍ ഐഡിക്ക് അപേക്ഷ നല്‍കിയവര്‍ ഖത്തര്‍ ഐഡി, സീറ്റ് വൗച്ചര്‍, ഫാന്‍ ഐഡി സ്ഥിരീകരിച്ചതിനുള്ള അധികൃതരുടെ ഇ-മെയില്‍ അല്ലെങ്കില്‍ എസ്എംഎസ് എന്നിവ സഹിതം രാവിലെ ഏഴ് മണിക്കും രാത്രി 11 മണിക്കും ഇടയില്‍ ക്യുഎന്‍സിസിയില്‍ എത്തിയാല്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കാം. ഇതാദ്യമായാണ് ഖത്തറില്‍ ഫാന്‍ ഐഡി സമ്പ്രദായം നടപ്പിലാക്കുന്നത്. ഇത് വിജയകരമായാല്‍ മറ്റ് മല്‍സരങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്തും.

അല്‍ സദ്ദ്, അല്‍ റയ്യാന്‍ ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന കലാശപ്പോരാട്ടത്തിനായി അല്‍ തുമാമ സ്റ്റേഡിയത്തില്‍ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സുപ്രിം കമ്മിറ്റി അറിയിച്ചു. അമീരി കപ്പ് ഫൈനലിന് പുറമെ, ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പിന്റെ ആറ് മല്‍സരങ്ങളും ഫിഫ ലോകകപ്പിന്റെ എട്ട് മല്‍സരങ്ങളും ഈ സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെയുള്ള മല്‍സരങ്ങള്‍ക്കാണ് അല്‍ തുമാമ സാക്ഷ്യം വഹിക്കുക.

അറബികളുടെ പരമ്പരാഗത വസ്ത്രങ്ങളിലൊന്നായ വലത്തൊപ്പിയുടെ മാതൃകയിലാണ് അല്‍ തുമാമ സ്റ്റേഡിയം പണികഴിപ്പിച്ചിരിക്കുന്നത്. ഖത്തറിലെ മറ്റ് ലോകകപ്പ് സ്റ്റേഡിയങ്ങള്‍ പോലെ പുനചംക്രമണത്തിന് യോഗ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം ഗ്രീന്‍ എനര്‍ജി ഉപയോഗിച്ചാണെന്ന സവിശേഷതയുമുണ്ട്. ആളുകള്‍ക്ക് ഇരിക്കാന്‍ വേണ്ടി ഒരുക്കിയിരിക്കുന്ന മുകള്‍ ഭാഗത്തെ സീറ്റുകള്‍ ലോകപ്പിന് ശേഷം അഴിച്ചു മാറ്റി, സ്റ്റേഡിയത്തിന്റെ ശേഷി 20,000 ആക്കി ചുരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. പകരം പ്രദേശ വാസികള്‍ക്കായി ഹോസ്പിറ്റല്‍, ഹോട്ടല്‍, ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സംവിധാനങ്ങള്‍ ഇവിടെ ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.