സ്വന്തം ലേഖകൻ: പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു. പൗരത്വഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ മറികടന്ന് പൗരത്വബില്ലിന് ലോക്സഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഫെഡറല്‍ കമ്മീഷന്റെ പ്രതികരണം. അമിത് ഷാ അവതരിപ്പിച്ച ബില്‍ 80നെതിരേ 311 വോട്ടുകള്‍ക്കാണ് സഭ പാസാക്കിയത്.
മുസ്ലിംവിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാരോപിച്ച് ബില്‍ അവതരണത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. ബില്‍ അടുത്ത ദിവസം തന്നെ രാജ്യസഭയിലും അവതരിപ്പിക്കും.
മതം അടിസ്ഥാനമാക്കിയുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ വളരെയധികം ആശങ്കയുണ്ടെന്ന് യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. മുസ്ലിംങ്ങളെ പ്രത്യേകമായി ഒഴിവാക്കി മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണെന്ന് ഫെഡറല്‍ കമ്മീഷന്‍ ആരോപിച്ചു.
ഇത് തെറ്റായ ദിശയിലുള്ള അപകടരമായ പ്രവണതയാണ്. ഇത് ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണ്.
അസം മാതൃകയില്‍ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കുമെന്ന അമിത് ഷാ പറഞ്ഞിരുന്നു. ഇതിലൂടെ ദശലക്ഷണക്കിന് മുസ്ലിംങ്ങളുടെ പൗരത്വം ഇല്ലാതാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങള്‍ക്കുണ്ടെന്നും യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല