
സ്വന്തം ലേഖകൻ: വെടിയേറ്റ് പിതാവിന്‍റെ മടിയിലേക്ക് വീണ ആ കുഞ്ഞുമോൾ മരണത്തിലേക്ക് പിടഞ്ഞുകൊണ്ടിരിക്കവേ പിതാവിനോട് പറഞ്ഞു -‘എനിക്ക് സഹിക്കാൻ കഴിയുന്നില്ല..അത്രക്കും വേദനയുണ്ട്’. ഏഴു വയസ്സുള്ള ഖിൻ മ്യോ ചിത് എന്ന ആ ബാലികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ കാപാലികരുടെ വെടിയുണ്ടകൾ അതിനു മുേമ്പ അവളുടെ ജീവനെടുത്തിരുന്നു.
കണ്ണിൽചോരയില്ലാത്ത മ്യാന്മറിലെ സൈനികർ ആ പിഞ്ചുമകളുടെ ദേഹത്തേക്ക് നിർദാക്ഷിണ്യം നിറയൊഴിക്കുകയായിരുന്നു. മൻഡലായിലെ വീട്ടിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ പേടിച്ചരണ്ട അവൾ പിതാവിന്‍റെ അടുത്തേക്ക് ഓടിയടുക്കുന്നതിന് ഇടയിലാണ് അവർ ചിതിനുനേരെ കാഞ്ചി വലിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് സൈന്യം അവളുടെ പ്രദേശത്ത് റെയ്ഡിനെത്തിയത്. ആയുധങ്ങളുണ്ടോയെന്ന് പരിശോധിക്കാനും പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനുമായിട്ടായിരുന്നു അവരുടെ വരവെന്ന് ചിതിന്‍റെ മൂത്ത സഹോദരി മേ തു സുമയ്യ പറഞ്ഞു. അവർ വന്നപാടെ വീടിന്‍റെ വാതിൽ ചവിട്ടിത്തുറന്നു. കതകുതുറന്നശേഷം അകത്ത് ആരെങ്കിലുമുണ്ടോ എന്ന് പിതാവിനോടവർ ചോദിച്ചു.
‘ഇല്ല’ എന്ന് അദ്ദേഹം മറുപടി പറഞ്ഞതോടെ നുണ പറയുകയാണെന്ന് പറഞ്ഞ് അവർ അകത്തു കയറി പരിശോധന തുടങ്ങി. ഇതിനിടയിലാണ് പേടിച്ചരണ്ട അനുജത്തി പിതാവിന്‍റെ മടിയിലിരിക്കാനായി അദ്ദേഹത്തിനടുത്തേക്ക് ഓടിയത്. ഉടൻ അവർ അവൾക്കുനേരെ വെടിവെക്കുകയായിരുന്നുവെന്ന് സുമയ്യ വിതുമ്പലോടെ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല