സ്വന്തം ലേഖകൻ: ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റെയും വിലക്ക് പിന്‍വലിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ശനിയാഴ്ച് രാവിലെ 9.30 ഓടെ മീഡിയ വണ്‍ ചാനല്‍ പുനഃസംപ്രേക്ഷണം ആരംഭിച്ചു. ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗില്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചടങ്ങള്‍ക്ക് ലംഘിച്ചെന്ന് ആരോപിച്ച് ഇരു ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. വിലക്ക് നീങ്ങിയതോടെ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനഃരാരംഭിച്ചിരുന്നു.
പൗരത്വ നിയമഭേദഗതി വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു, ചന്ദ് ബാഗിലെ സിഎഎ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു, ആര്‍എസ്എസിനെയും ദില്ലി പൊലീസിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു തുടങ്ങിയ ഒമ്പത് കാരണങ്ങളായിരുന്നു മീഡിയ വണ്‍ ചാനലിനുള്ള വിലക്കിന് കാരണ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്,
അതേസമയം, ചാനലുകള്‍ക്ക് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നു വരുന്നത്. ഇതാണ് പുതിയ ഇന്ത്യയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വിറ്ററിലൂടെ പരിഹസിച്ചത്. ദില്ലി കലാപത്തെ കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത ബിജെപ സര്‍ക്കാര്‍, കലാപ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുകയാണ് ചെയ്തെന്ന് അഭിപ്രായപ്പെട്ടു. കീഴ്‌പ്പെടുത്തലും അടിച്ചമര്‍ത്തലുമാണ് ബിജെപിയുടെ നയമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.
മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര വാര്‍ത്താവിനിമ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. മാധ്യമവിലക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയറിയിച്ചെന്നും മാധ്യമവിലക്കിനെ കുറിച്ച് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കും. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പത്രസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരാണ് മോദി സര്‍ക്കാര്‍. വിലക്കേര്‍പ്പെടുത്തിയ വിഷയം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല