
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിച്ച കോവിഡ് വാക്സീന്റെ ഇരട്ട പേരുകൾ പ്രവാസികൾക്കു വിനയാകുന്നു. ഇന്ത്യയിൽ കോവി ഷീൽഡ് എന്നും വിദേശത്ത് അസ്ട്ര സെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണ് പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്ര സെനക എന്ന പേരിലാണ് വാക്സീൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോവിഷീൽഡ് ഈ രാജ്യങ്ങളുടെ അംഗീകൃത പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. അസ്ട്ര സെനക വാക്സീൻ 2 ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവർക്കും പ്രവേശിക്കാമെന്നാണ് സൗദി ഉൾപ്പെടെ ചില രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ക്വാറന്റീനിലും ഇളവുണ്ട്. എന്നാൽ ഇന്ത്യയിൽനിന്ന് വാക്സീൻ എടുത്ത രേഖകളിൽ കോവിഷീൽഡ് എന്ന് രേഖപ്പെടുത്തിയതിനാൽ വിദേശത്ത് ആനുകൂല്യം ലഭിക്കുന്നില്ല. വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക് വരും ദിവസങ്ങളിൽ മാറാനിരിക്കെ വിദേശത്തു പോകാനിരിക്കുന്നവർക്കും വിനയാകും.
രണ്ടു പേരുകളിൽ അറിയപ്പെടുന്ന വാക്സീൻ ഒന്നാണെന്ന് ഇന്ത്യ വിദേശ രാജ്യങ്ങളെ രേഖാമൂലം അറിയിക്കുകയോ അല്ലെങ്കിൽ വാക്സീൻ രേഖകളിൽ കോവിഷീൽഡിനു പകരം അസ്ട്ര സെനക എന്നു രേഖപ്പെടുത്തുകയോ ചെയ്താൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുവെന്ന് പ്രവാസികൾ പറയുന്നു. വിവിധ രാജ്യങ്ങളിൽ അംഗീകരിച്ച അസ്ട്ര സെനക അതേ പേരിൽ തന്നെ നൽകുന്നതായിരിക്കും ഉചിതമെന്നാണ് പൊതുവെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല