സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ ലൈംഗിക അതിക്രമമുണ്ടായതായി യുവതിയുടെ പരാതി. ഒമാൻ എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ ഇന്നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തിരൂർ സ്വദേശിനിയായ യുവതിക്കാണ് സഹയാത്രികനിൽനിന്ന് ദുരനുഭവമുണ്ടായത്. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്തു.
വിമാനത്തിൽ യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പെരിന്തൽമണ്ണ സ്വദേശി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മൂന്നര വയസ്സുളള മകളും യുവതിക്കൊപ്പം ഉണ്ടായിരുന്നു. വിമാനമിറങ്ങിയതിനുപിന്നാലെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു.
എമിഗ്രേഷൻ കൗണ്ടറിൽ വരി നിൽക്കുമ്പോൾ, ശല്യപ്പെടുത്തിയ ആളെ വിഡിയോ കോളിലൂടെ ഭർത്താവിനു കാണിച്ചു കൊടുത്തു. യാത്രക്കാരനെ മനസ്സിലായതോടെ ഭർത്താവ് വിവരങ്ങൾ പൊലീസിനു കൈമാറുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്ത് ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു. ഇയാളുടെ സഹായത്തോടെ വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിലും വിവരമറിയിച്ചു.
ഭർത്താവ് ഒമാൻ എയറിന് ആദ്യം പരാതി നൽകി. പിന്നീട് ഈ വിവരമടക്കം മലപ്പുറം എസ്‌പിക്ക് ഇ-മെയിൽ പരാതി നൽകി. മലപ്പുറം എസ്‌പി കരിപ്പൂർ പൊലീസിന് പരാതി കൈമാറുകയായിരുന്നു. പരാതിക്കാരിയായ യുവതിയും ലൈംഗിക അതിക്രമം നടത്തിയ പെരിന്തൽമണ്ണ സ്വദേശിയും ഇപ്പോൾ ക്വാറന്റൈനിലാണ്. കരിപ്പൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല