
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ 2021ലെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയിൽസിൽ 77 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഡിസംബറിന് ശേഷം രോഗം സ്ഥിരീകരിച്ച 90കാരിയാണ് മരിച്ചത്.
ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നതോടെ കനത്ത ജാഗ്രതയിലാണ് ഇവിടം. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്നിയിലും പരിസര പ്രദേശത്തും ലോക്ഡൗൺ കർക്കശമാക്കുമെന്ന് സ്റ്റേറ്റ് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയർ പറഞ്ഞു. ശനിയാഴ്ച 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ ഈ തരംഗത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 566 ആയി.
ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും തമ്മിലുള്ള അതിർത്തി നേരത്തേതന്നെ അടച്ചിരുന്നു. വിക്ടോറിയയിൽ 11 ദിവസമായി പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സിഡ്നിയിൽ 52 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 15 പേർ അത്യാഹിത വിഭാഗത്തിലും അഞ്ചുപേർ വെന്റിലേറ്റിലുമാണ്.
കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മഹാമാരി പടർന്നു പിടിച്ചതുമുതൽ 31,000കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 911 മരണവും സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല