സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇന്ത്യയിലുള്ള സ്വന്തം പൗരന്മാർ നാട്ടിൽ മടങ്ങിയെത്തുന്നതിനു നിരോധനം ഏർപ്പെടുത്തിയ ഓസ്ട്രേലിയയ്ക്കെതിരേ വിമർശനം ശക്തമായി. വംശീയ വിവേചനമാണ് ഓസ്ട്രേലിയ കാണിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകളും ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെട്ടു. അമേരിക്കയോ യൂറോപ്യൻ രാജ്യങ്ങളോ ആയിരുന്നെങ്കിൽ ഇത്തരമൊരു നടപടി സ്വീകരിക്കുമോ എന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്.
പൗരന് സ്വന്തം രാജ്യത്ത് പ്രവേശനം നിഷേധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടി. നടപടികൾ വിവേചനപരമല്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഓസ്ട്രേലിയൻ മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽനിന്നു മടങ്ങിയെത്തുന്ന പൗരന്മാർക്ക് അഞ്ചുവർഷംവരെ തടവും പിഴയും ലഭിക്കാമെന്നാണ് ഓസ്ട്രേലിയ അറിയിച്ചിരിക്കുന്നത്.
നിരോധനം ഇന്നലെ പ്രാബല്യത്തിൽ വന്നു. നേരത്തേ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒന്‍പതിനായിരം ഓസ്ട്രേലിയൻ പൗരന്മാരാണ് ഇന്ത്യയിൽ കുടുങ്ങിയിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. കഴിഞ്ഞവർഷം ചൈനാ വൻകരയിൽനിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചപ്പോഴും ഇത്തരമൊരു പഴി കേട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ളവരുടെ വരവ് ക്വാറന്റൈൻ കേസുകളിൽ 57 ശതമാനം വർധനയ്ക്ക് ഇടയാക്കിയെന്ന് വിദേശകാര്യ മന്ത്രി മരീസ് പെയ്ൻ വിശദീകരിച്ചു. സ്വന്തം പൗരന്മാർ രാജ്യത്തേക്കു മടങ്ങുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ലോകത്തുതന്നെ ആദ്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാറിെൻറ ഈ നടപടി കടുത്തു പോയെന്നും രാജ്യത്തേക്കു മടങ്ങുന്നവർക്കു ക്വാറൻറീൻ ഉറപ്പാക്കുകയാണു വേണ്ടതെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല