
സ്വന്തം ലേഖകൻ: തങ്ങളുടെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്‌ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“ഈ ക്രിമിനല്‍ നടപടിയുടെ പിന്നിലുള്ളവര്‍ക്ക് പ്രതികാര നടപടി കാത്തിരിക്കാം. ഞാന്‍ ഉറപ്പ് പറയുന്നു,” ഖൊമേനി പറഞ്ഞു.
രക്തസാക്ഷിത്വം വരിച്ച ഇരുവരും അന്താരാഷ്ട്ര ചെറുത്ത് നില്‍പ്പ് മുന്നേറ്റത്തിന്റെ പ്രതിച്ഛായയാണെന്നും അവരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഖൊമേനി പറഞ്ഞു. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഖൊമേനിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇരുവരുടേയും മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ രണ്ടു കാറുകളിലായി യാത്ര ചെയ്യുന്നതിനിടെയാണ് ഖാസിം സുലൈമാനിയും അബു മഹ്ദി മുഹന്ദിസും യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് ഇറാഖ് സൈനികരും മരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസും പെന്റഗണും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാന്‍ സൈനിക മേധാവിയുടെ കൊലയോടെ ഗള്‍ഫ് മേഖല യുദ്ധഭീതിയുടെ നിഴലില്‍. ഇറാഖിലേത് ഉള്‍പ്പടെ മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ വന്‍ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.
യു.എസിന്റെ അഞ്ചാം കപ്പല്‍ സൈന്യം നിലയുറപ്പിച്ച ബഹറൈന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ സാഹചര്യത്തില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. സിറിയ, ലെബനാന്‍ എന്നിവയോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രായേലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇറാന് പുറമേ ഇറാഖ്, സിറിയ, ലെബനാന്‍ എന്നിവിടങ്ങളിലും യു.എസ് വിരുദ്ധ വികാരം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല