സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറി അതിലുണ്ടായിരുന്ന പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ കേസിലുള്‍പ്പെട്ട 10 പേര് വലയിലായതായി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറിയിച്ചു. ടെലിഫോണിലൂടെ വിവിധയാളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടിയെടുത്തത്.
കൈക്കലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ച് വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇതിന് പിന്നിലുള്ളവരെ പിടികൂടുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയത്. ഇൻറര്‍പോള്‍ അടക്കമുള്ളവയുടെ സഹായത്തോടെ വിദേശത്തുള്ള പ്രതികളെ രാജ്യത്തെത്തിക്കാനും വിചാരണ നടത്താനുമാണ് നീക്കം.
ബാങ്കുകളില്‍ നിന്നും വിവരം ശേഖരിക്കാനെന്ന രൂപത്തില്‍ വരുന്ന ടെലിഫോണ്‍ വിളികളുടെ കെണിയില്‍ പെടരുതെന്നും ഒരു ബാങ്കും അക്കൗണ്ട് വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ ചോദിച്ച് ഉപഭോക്താക്കളെ വിളിക്കില്ലെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ ജനങ്ങള്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും പരാതികൾ 992 എന്ന ഹോട്ലൈന് നമ്പറില്‍ അറിയിക്കണമെന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല