സ്വന്തം ലേഖകൻ: കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ ഗാർഹിക സമ്പർക്ക വിലക്കിൽ (ഹോം സെൽഫ് ക്വാറൻറീൻ) കഴിയുന്നതിനുള്ള വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത വരുത്തി ബഹ്റൈൻ. കോവിഡ് രോഗിയുമായി സമ്പർക്കത്തിലായെന്ന് അറിയുേമ്പാൾ തന്നെ ബി അവെയർ ആപ് ഡൗൺലോഡ് ചെയ്യണമെന്നതാണ് മാർഗനിർദേശങ്ങളിൽ പ്രധാനം.
ഓരോ ആക്ടിവ് കേസും വിലയിരുത്തി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തിലെ സമ്പർക്കാന്വേഷണ വിഭാഗം രേഖപ്പെടുത്തും. തുടർന്ന് സമ്പർക്കത്തിൽ വന്നവരെ പൊതുജനാരോഗ്യ വിഭാഗത്തിൽനിന്ന് ബന്ധപ്പെടും. സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ പരിശോധിച്ചശേഷം ബി അവെയർ ആപ്പിൽ ഗാർഹിക സമ്പർക്ക വിലക്ക് ആരംഭിക്കുന്നതിനുള്ള ടെക്സ്റ്റ് സന്ദേശം അയക്കും.
ഇതിനായി ബി അവെയർ ആപ്പിൽ ‘സ്റ്റാർട്ട് ക്വാറൻറീൻ’ ക്ലിക്ക് ചെയ്ത് എത്രയും വേഗം സ്വന്തം ഫോേട്ടാ അപ്ലോഡ് ചെയ്യണം. 50 വയസ്സിന് മുകളിലുള്ളവർക്കും രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർക്കും പി.സി.ആർ ടെസ്റ്റ് നടത്തും. നെഗറ്റിവാകുന്നവർക്ക് ഗാർഹിക സമ്പർക്ക വിലക്ക് അവസാനിക്കുന്ന പത്താം ദിവസം വീണ്ടും പി.സി.ആർ പരിശോധന നടത്തും.
49 വയസ്സിന് താഴെയുള്ളവർ ഗാർഹിക സമ്പർക്ക വിലക്ക് അവസാനിക്കുന്ന 10ാം ദിവസം പരിശോധന നടത്തണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഇവർ വിവരം അറിയിക്കുകയും വേണം. ഗാർഹിക സമ്പർക്ക വിലക്ക് അവസാനിക്കുന്ന 10ാം ദിവസത്തെ ടെസ്റ്റിന് മൂന്ന് ദിവസം മുമ്പ് ബി അവെയർ ആപ്പിൽ അപ്പോയ്ൻറ്മെൻറ് എടുക്കണം.
പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ ഗാർഹിക സമ്പർക്ക വിലക്കിനുള്ള മാർഗനിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. മുമ്പ് പോസിറ്റിവ് ആകുന്നവർ ഹെൽത്ത് സെൻററിൽ ചെന്ന് ബ്രേസ്ലെറ്റ് ധരിക്കണമായിരുന്നു. ഇപ്പോൾ അത് ഒഴിവാക്കിയിട്ടുണ്ട്.
പി.സി.ആർ ടെസ്റ്റിൽ പോസിറ്റിവായാൽ ഉടൻ ടെക്സ്റ്റ് സന്ദേശമായി വിവരം ലഭിക്കും. ഇവർ ചികിത്സാ കേന്ദ്രത്തിൽ പോകേണ്ടതില്ല. പോസിറ്റിവ് ഫലം ലഭിച്ചാലുടൻ ബി അവെയർ ആപ് ഡൗൺലോഡ് ചെയ്ത് മേൽപ്പറഞ്ഞ സ്റ്റെറ്റുകൾ ആവർത്തിക്കണം. 50 വയസ്സിന് മുകളിലുള്ള• ഗുരുതര ലക്ഷണങ്ങൾ ഉള്ളവരും വിട്ടു മാറാത്ത അസുഖങ്ങളുള്ളവരും മുൻകൂട്ടി അപ്പോയ്മെൻറ് എടുക്കേണ്ടതില്ല.
ഇവർ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ മെഡിക്കൽ സെൻററിൽ നേരിട്ട് ചെന്നാൽ മതിയാകും. തുടർന്ന് പരിശോധന ആവശ്യമെങ്കിൽ ആരോഗ്യ മന്ത്രാലയത്തിലെ പ്രതിനിധി അറിയിക്കും. അതിനിടെ ബഹ്റൈനിൽ ദേശീയ കോവിഡ് പ്രതിരോധ വാക്സിനേഷൻ കാമ്പയിൻ ആറ് മാസം പിന്നിട്ടു.
എല്ലാവർക്കും വാക്സിൻ നൽകി കോവിഡിൽനിന്ന് രാജ്യത്തെ മുക്തമാക്കാൻ ആരംഭിച്ച കാമ്പയിൻ ഞായറാഴ്ചയാണ് ആറ് മാസം പിന്നിട്ടത്. ഇതുവരെ 20 ലക്ഷത്തോളം ഡോസ് വാക്സിൻ രാജ്യത്ത് നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനസംഖ്യയിൽ 69.4 ശതമാനം പേർക്കും ഒരു ഡോസെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞത് കാമ്പയിൻ്റെ വിജയമാണെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല