സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നതാണ് നിയമം. അമിത ചൂടിനെത്തുടർന്നുണ്ടാകുന്ന രോഗങ്ങളിൽനിന്നും മറ്റ് അപകടങ്ങളിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കാനാണ് ഉച്ച വിശ്രമം.
നിയമം നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തീരുമാനം ബാധകമാകുന്ന സ്ഥാപനങ്ങൾ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ തൊഴിൽ സൈറ്റുകളിൽ ഫീൽഡ് പരിശോധന നടത്തുകയും ചെയ്തു.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാൻ ഉച്ചവിശ്രമനിയമം ബന്ധപ്പെട്ട എല്ലാവരും കർശനമായി പാലിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ആവശ്യപ്പെട്ടു. നിർമാണപ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം തൊഴിൽ സമയം ക്രമീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ബഹ്റൈനിൽ ജൂലൈ രണ്ട് മുതൽ വിവിധ മേഖലകൾ ഭാഗികമായി തുറക്കാൻ തീരുമാനമായി. പുതുതായി ഏർപ്പെടുത്തിയ സിഗ്നൽ സംവിധാനം അനുസരിച്ചു യെല്ലോ വിഭാഗത്തിലാണ് വെള്ളിയാഴ്ച മുതൽ രാജ്യം ഉണ്ടാവുക. ഈ വിഭാഗത്തിൽ ബാധകമായ ഇളവുകളാണ് ലഭിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് വിഭാഗങ്ങളായി തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല