1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2017

സ്വന്തം ലേഖകന്‍: ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ബ്രിട്ടന്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്, ബ്രിട്ടനിലുള്ളവര്‍ക്ക് ക്ഷമ നശിച്ചിരിക്കുന്നുവെന്ന് തിരിച്ചടിച്ച് സ്‌പെയിന്‍, തര്‍ക്കം മുറുകുന്നു. 35 വര്‍ഷം മുമ്പ് സമാനമായ പ്രശ്‌നത്തില്‍ സൈനികനടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി, അത്തരമൊരു നീക്കത്തിന് ജിബ്രാള്‍ട്ടര്‍ വിഷയത്തിലും ബ്രിട്ടന്‍ സന്നദ്ധമാകുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനു മറുപടിയായാണ് ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ബ്രിട്ടനില്‍നിന്ന് പുറത്തുവരുന്ന പ്രതികരണങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതായും പലര്‍ക്കും ഇക്കാര്യത്തില്‍ ക്ഷമ നഷ്ടപ്പെട്ടതായാണ് തോന്നുന്നതെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി അലഫോണ്‍സോ ദാസ്തിസ് തിരിച്ചടിച്ചത്. ജിബ്രാള്‍ട്ടര്‍ വിലപേശാനുള്ള വസ്തുവല്ലെന്നും ബ്രിട്ടനില്‍ തുടരാനാണ് ഞങ്ങളാഗ്രഹിക്കുന്നതെന്നും ജിബ്രാള്‍ട്ടര്‍ മുഖ്യമന്ത്രിയായ ഫാബിയന്‍ പിക്കാര്‍ഡോയും പ്രതികരിച്ചിരുന്നു.

ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ പുറത്തിറക്കിയ രേഖയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ബ്രെക്‌സിറ്റ് വ്യവസ്ഥകള്‍ ജിബ്രാള്‍ട്ടറിനു ബാധകമാകണമെങ്കില്‍ സ്‌പെയിനിന്റെ അനുമതി വേണമെന്ന വ്യവസ്ഥയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കിയത്. ഇതനുസരിച്ച് ജിബ്രാള്‍ട്ടറിനെ ബ്രെക്‌സിറ്റിന്റെ ഭാഗമായി പുറത്തെത്തിക്കാന്‍ യുകെ ശ്രമിച്ചാല്‍ സ്‌പെയിന് വീറ്റോ ചെയ്യാം. ഇങ്ങനെ ചെയ്യുന്ന വീറ്റോ മുഴുവന്‍ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കും ബാധകവുമായിരിക്കും

യുകെയും സ്‌പെയ്‌നും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപായ ജിബ്രാള്‍ട്ടറിന്റെ അവകാശത്തെ സംബന്ധിച്ച് തീരുമാനെടുക്കുന്നതില്‍നിന്ന് ബ്രിട്ടനെ വീറ്റോ ചെയ്യാന്‍ സ്‌പെയിന് യൂറോപ്യന്‍ യൂണിയന്‍ അധികാരം നല്‍കിയതാണ് ബ്രിട്ടനെ ചൊടിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ ധാരണയാകുമ്പോള്‍ ജിബ്രാള്‍ട്ടര്‍ അതില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്ന ഉറച്ച നിലപാടിലാണ് സ്‌പെയിന്‍ എന്നതിനാല്‍ കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കാനോ, അല്ലെങ്കില്‍ ജിബ്രാള്‍ട്ടറിനു മേലുള്ള അവകാശവാദങ്ങള്‍ ഉപേക്ഷിക്കാനോ ബ്രിട്ടന്‍ നിര്‍ബന്ധിരാകും.

സ്‌പെയിനിന്റെ തെക്കന്‍ മുനമ്പില്‍ സ്ഥിതിചെയ്യുന്ന ജിബ്രാള്‍ട്ടര്‍ 2002 ല്‍ നടന്ന ഹിതപരിശോധനയില്‍ ബ്രിട്ടനോടൊപ്പം നില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, 2016 ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 97 ശതമാനം പേരും യൂറോപ്യന്‍ യൂനിയനില്‍ തുടരാനാണ് വിധിയെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രെക്‌സിറ്റിനു ശേഷം ജിബ്രാള്‍ട്ടര്‍ ബ്രിട്ടനോടൊപ്പം തുടരുന്നതില്‍ എതിര്‍പ്പുമായി സ്‌പെയില്‍ പിടിമുറുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.