സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് പശ്ചിമ ബംഗാളും. പ്രമേയം കൊണ്ടുവരുന്ന നാലാമത്തെ സംസ്ഥാനമാണ് ബംഗാള്‍. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. പാര്‍ലമെന്ററി കാര്യാലയ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയാണ് നിയമസഭയുടെ മേശപ്പുറത്ത് പ്രമേയം വച്ചത്. ദേശീയ പൗരത്വ റജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. അതിനു പിന്നാലെ പഞ്ചാബും രാജസ്ഥാനും പ്രമേയം കൊണ്ടുവന്നു. സിഎഎക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമായ കേരളം വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. നിയമത്തിനെതിരെ ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണു കേരളം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ ഫോമില്‍ ഭേദഗഗതി വരുത്താന്‍ കേന്ദ്രത്തോട് പഞ്ചാബ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നിയമവുമായി മുന്നോട്ടു പോകുന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധിക്കേണ്ടവർക്ക് പ്രതിഷേധിക്കാമെന്നും നിയമം നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല