സ്വന്തം ലേഖകൻ: കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിൻ എടുക്കാൻ അനുമതി. ഫൈസർ-ബയോടെക് വാക്സിൻ കുത്തി വയ്ക്കുന്നതിനാണ് അനുമതി നൽകിയത്. ഈ പ്രായക്കാര്‍ക്ക് വാക്സിന് അനുമതി നല്കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് കാനഡ അനുമതി നൽകിയത്. കുട്ടികളിൽ കോവിഡ് രോഗബാധ തടയുന്നതിനായി കാനഡ അ നുമതി നൽകുന്ന ആദ്യ വാക്സിനാണിത്. മഹാമാരിക്കെതിരായ കാനഡയുടെ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്നും ഹെൽത്ത് കാനഡ ചീഫ് മെഡിക്കൽ ഉപദേഷ്ടാവ് സുപ്രിയ ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ, 16 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ കാനഡ നേരത്തെ അനുമതി നല്‍കിയിരുന്നു. യുഎസിലും 12 മുതല്‍ 15 വരെയുള്ളവരില്‍ വാക്സീൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്. കോവിഡിൻ്റെ രണ്ടാം തരംഗം ശക്തമായ ഇന്ത്യയിലും ഈ വിഭാഗക്കാർക്ക് വാക്സിൻ നൽകുന്നതിനെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് 19 ന്റെ മൂന്നാം തരംഗം കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ കുട്ടികളിൽ കോവിഡ് വാക്സിൻറെ ഫലപ്രാപ്തി എത്രയെന്നോ അത് സുരക്ഷിതമാണെന്നോ അറിയില്ല. അത് സംബന്ധിച്ച ഒരു വിവരലവും ലഭ്യമല്ല. കുട്ടികളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലങ്ങൾ പൂർണ രൂപത്തിൽ ലഭ്യമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല