1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2020

സ്വന്തം ലേഖകൻ: അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ അടങ്ങും മുമ്പ് തന്നെ യുഎസ് പൊലീസിന്റെ വംശീയ വേട്ടയ്ക്കെതിരെ പരാതിയുമായി ഒരു ഇരകൂടി. മിയ റൈറ്റ് എന്ന 25കാരിയാണ് ഷിക്കാഗോ പൊലീസിന്റെ ക്രൂരതയ്ക്കെതിരെ നിയമനടപടികളുമായി രംഗത്തു വന്നത്.

സംഭവത്തെ കുറിച്ച് മിയ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മേയ് 31ന് സുഹൃത്തിന്റെ ജൻമദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം ഷിക്കാഗോയിലെ ബ്രിക്‌യാർഡ് മാളിൽ എത്തിയതായിരുന്നു. കാറിൽ കുടുംബാംഗങ്ങൾക്കൊപ്പം ഇരിക്കുമ്പോൾ പൊലീസ് സംഘം ഇരച്ചെത്തി ഞങ്ങളെ വളഞ്ഞിട്ട് ആക്രമിച്ചു. അക്രമികൾ എന്ന് ആക്രോശിച്ചു. കാർ വിൻഡോയുടെ ചില്ലുകൾ തല്ലിയുടച്ചു, ഞങ്ങളെ ബന്ദികളാക്കി. എന്നെ അവർ നിലത്ത് വലിച്ചിഴച്ചു. മുഖവും കഴുത്തും തറയിൽ ശക്തമായി അമർന്നതോടെ എനിക്ക് ശ്വാസം മുട്ടുന്നതായി അനുഭവപ്പെട്ടു.

ബലം ഉപയോഗിച്ച് നടത്തിയ ഒരു വ്യാജ അറസ്റ്റായിരുന്നു അത്. മാനസികവും ശാരീരികവുമായി ആ ആക്രമണം എന്നിൽ മുറിവുകൾ സൃഷ്ടിച്ചു. കാർ വിൻഡോ തകർത്ത് ഞങ്ങളെ പിടികൂടാനുള്ള ശ്രമത്തിൽ ചില്ലു തറച്ച് എന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ഒരു മികച്ച ആരോഗ്യപ്രവർത്തകയായി സേവനം അനുഷ്ഠിക്കണമെന്ന സ്വപ്നങ്ങളാണ് അവർ തകർത്തത്. കറുത്തവർ കൊള്ളക്കാരും കവർച്ചക്കാരുമാണെന്ന പൊതുബോധത്തിൽ നിന്നാണ് ആക്രമണം ഉണ്ടായത്. പൊലീസ് ക്രൂരതയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഷിക്കാഗോയിലെ കോടതിയിൽ നഷ്ടപരിഹാരത്തിനു കേസ് ഫയൽ ചെയ്തു.

അവർ പറഞ്ഞതെല്ലാം ഞാൻ അനുസരിച്ചു. എന്നിട്ടും ക്രൂരമായി ആക്രമിച്ചു. ജോര്‍ജ് ഫ്ലോയ്ഡിനെ ആക്രമിച്ചതിനു സമാനമായി എന്റെ മുതുകിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടുകൾ അമർത്തി. ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്നു. കുറ്റക്കാരിയല്ലെന്നു കണ്ടതിനെ തുടർന്ന് തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ പിൻവലിക്കാൻ അവർ പിന്നീട് തയാറായി. എന്റെ ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾക്ക് ആരാണ് ഉത്തരം പറയുക? എന്റെ തലമുടിയിൽ കുത്തിപ്പിടിച്ചാണ് അവർ കാറിൽനിന്ന് വലിച്ചിഴച്ചത്. തീർത്തും മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിക്കു അവർ കണക്കു പറഞ്ഞേ മതിയാകൂ– മിയ പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഷിക്കാഗോയിലെ ബ്രിക്‌യാർഡ് മാൾ അധികൃതരുടെ പരാതിയെ തുടർന്നാണ് സംഭവദിവസം പൊലീസ് അവിടെയെത്തുന്നത്. പ്രതിഷേധ പ്രകടനങ്ങളുടെ മറവിൽ വ്യാപകമായ കൊള്ളയും കൊള്ളിവയ്പുമാണ് അവിടെ നടന്നിരുന്നത്. ബ്രിക്‌യാർഡ് മാൾ കൊള്ളയടിക്കപ്പെട്ടു.

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ കാറിൽ മിയ റൈറ്റിനെയും മറ്റുള്ളവരെയും കണ്ടതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും പൊലീസ് പറയുന്നു. എന്നാൽ മിയ ഹർജിയിൽ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ കുറിച്ച് പൊലീസ് പ്രതികരിച്ചില്ല.

സൗത്ത് മിനിയപ്പലിസിലെ തെരുവിൽ 2020 മേയ് 25ന് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിന്റെ പിന്നാലെ രൂപപ്പെട്ട ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രതിഷേധ പ്രകടനങ്ങൾ വ്യാപകമായി യുഎസിൽ അരങ്ങേറുന്നതിനിടെയാണ് മിയ റൈറ്റിനെ പൊലീസ് അതിക്രൂരമായി മർദിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.