സ്വന്തം ലേഖകൻ: സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം കൊറോണ വ്യാപനത്തിനും അഞ്ചുവർഷം മുമ്പ് ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ചൈനീസ് സൈനിക ശാസ്ത്രജ്ഞരും പൊതു ആരോഗ്യ വകുപ്പ് ഉന്നതരും ചേർന്ന് തയാറാക്കിയതെന്ന് കരുതപ്പെടുന്ന യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്ലഭിച്ചിരുന്നതായും കരുതപ്പെടുന്നു.
‘The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons’ എന്ന പേരിലുള്ള ചൈനീസ് പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2015ൽ തന്നെ ചൈനയിലെ മുന്‍നിര സൈനിക ശാസ്ത്രജ്ഞര്‍ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച് ചർച്ച ചെയ്തിരുന്നെന്നും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിച്ചിരുന്നെന്നുമാണ് രേഖകളില്‍ പറയുന്നത്.
സാര്‍സ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്നാണ് രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അത് പുതിയൊരു മനുഷ്യരോഗ വൈറസായി രൂപപ്പെടുത്താനും പിന്നീടത് ആയുധമായി ഉപയോഗിക്കാനും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ അഴിച്ചുവിടാനും കഴിയുമെന്നും രേഖകളിലുണ്ട്.
ചൈനീസ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ രൂപപ്പെടുത്തിയതാണ് സാർസ് കോവ്-2 എന്ന വൈറസെന്ന് ആരോപിച്ച് ചൈനീസ് നേത്രരോഗ വിദഗ്ധനും വൈറോളജിസ്റ്റുമായ ലി-മെങ് യാന്‍ ഈ പ്രബന്ധം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അവരത് ട്വിറ്ററിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രാദേശികമായും അന്താരാഷ്ട്രീയമായും രാഷ്ട്രീയപരവും തന്ത്രപരവുമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് മേജർ ജനറൽ ഡെസ്ഹോങ് ഷൂവിന്‍റെ നേതൃത്വത്തിൽ ചൈനീസ് സേനയിലെ വൈറോളജിസ്റ്റുകളും ശാസ്ത്രജ്ഞരും വികസിപ്പിച്ചെടുത്തതാണ് ഇതെന്ന് ലി-മെങ് യാന്‍ തന്‍റെ പോസ്റ്റിൽ ആരോപിക്കുന്നുമുണ്ട്.
അതിനിടെ, കോവിഡ് വ്യാപനം ഒരു ജൈവയുദ്ധമാണെന്നും ലാബിൽ സൃഷ്ടിച്ചെടുത്ത വൈറസാണ് ലോകത്തെ ദുരിതത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ രംഗത്തെത്തി. കോവിഡ്–19 ദുരന്തത്തിന് കാരണം ചൈനയാണെന്ന് നേരിട്ട് പറയാതെയായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.
കൊറോണ വൈറസ് ജൈവ യുദ്ധത്തിന്‍റെ ഭാഗമായാണ് സൃഷ്ടിച്ചതെന്ന് ബ്രസീൽ പ്രസിഡന്‍റ് കൂടി പറഞ്ഞത് ചൈനയ്ക്കെതിരായ മറ്റൊരു രാജ്യാന്തര നീക്കമായാണ് കണക്കാക്കപ്പെടുന്നത്. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ചൈനക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
ബോൾസോനാരോയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിക്കാനും ഇടയുണ്ട്. ‘ഇതൊരു പുതിയ വൈറസാണ്, ഇത് ലബോറട്ടറിയിൽ സൃഷ്ടിച്ചതാണോ അതോ ചില മൃഗങ്ങളുടെ മാംസം ഭക്ഷിച്ചതുകൊണ്ടാണോ വന്നതെന്ന് ആർക്കും അറിയില്ല’- ബ്രസീലിയയിലെ പ്ലാനാൾട്ടോ പാലസിൽ നടത്തിയ പ്രസംഗത്തിൽ ബോൾസോനാരോ പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല