സ്വന്തം ലേഖകൻ: ചൈനയിൽ വീണ്ടും പടർന്നുപിടിച്ച് കോവിഡ്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് നിരവധി മാളുകളും പാർപ്പിട സമുച്ചയങ്ങളും ബെയ്ജിങ് അധികൃതർ അടച്ചിട്ടു. ചൈനയിലെ മധ്യജില്ലകളിലാണ് അതിവേഗം കോവിഡ് പടർന്നുപിടിക്കുന്നത്.
പ്രാദേശിക ലോക്ഡൗണുകൾ, യാത്രനിയന്ത്രണങ്ങൾ, വ്യാപക പരിശോധന തുടങ്ങിയവയിലൂടെ കോവിഡ് വ്യാപനം ചൈന വലിയതോതിൽ തടഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര യാത്രകൾക്ക് അനുമതി നൽകിയതോടെ ഒരു മാസത്തിലധികമായി കോവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ബെയ്ജിങ്ങിലെ മധ്യജില്ലകളായ ചയോങ്, ഹൈഡിയൻ എന്നിവിടങ്ങളിൽ ആറു പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കൻ ജിലിൻ പ്രവിശ്യയിൽ അടുത്തിടെ രോഗബാധിതരായവരുടെ അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവർക്കും രോഗം സ്ഥിരീകരിച്ചു.
ഡോങ്ചെങ്ങിെല റാഫിൾസ് സിറ്റി മാളിൽ കോവിഡ് ബാധിതൻ സന്ദർശിച്ചതിനെ തുടർന്ന് അവിടം അടച്ചുപൂട്ടി. മാളിലെത്തിയ എല്ലാ ഉപഭോക്താക്കളും ജീവനക്കാരും പരിശോധന നടത്താതെ പുറത്തിറങ്ങരുതെന്ന് അധികൃതർ ഉത്തരവിറക്കുകയും ചെയ്തു. ഷോപ്പിങ് സെന്‍ററിൽ മാസ്കുകൾ ധരിച്ച് ജീവനക്കാരും ഉപഭോക്താക്കളും പരിശോധനക്കായി വരി നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ബെയ്ജിങ്ങിൽ യോഗം ചേർന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല