സ്വന്തം ലേഖകൻ: യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കവും സംഘർഷവും നയതന്ത്ര തലത്തിലും ശക്തമാകുന്നു. ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് പൂട്ടാൻ അമേരിക്ക ഉത്തരവിട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര യുദ്ധം രൂക്ഷമാകുന്നത്. കൂടുതൽ ചൈനീസ് കോൺസുലേറ്റുകൾ അടക്കാൻ ഉത്തരവിടുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് ബുധനാഴ്ച വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഹൂസ്റ്റണിൽ ചൈനീസ് കോൺസുലേറ്റിൽ തീ കണ്ട സംഭവം രേഖകൾ കത്തിക്കുന്നതാണെന്നാണ് നിഗമനമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ നടപടിക്ക് തക്കതായ തിരിച്ചടി നൽകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൈനീസ് നഗരമായ ചെങ്ഡുവിലെ അമേരിക്കൻ കോൺസുലേറ്റ് നിർത്തലാക്കി തിരിച്ചടിക്കുമെന്നാണ് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് ചൈനയെ ശത്രുവായി ഉയർത്തിക്കാണിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്നും ചൈനീസ് ഒൗദ്യോഗിക മാധ്യമങ്ങൾ കുറ്റപ്പെടുത്തി.
അതിനിടെ, വിസ തട്ടിപ്പ് കേസിൽ അന്വേഷിക്കുന്ന യുവതിയെ സാൻഫ്രാൻസിസ്കോയിലെ ചൈനീസ് കോൺസുലേറ്റിൽ ഒളിപ്പിച്ചതായി എഫ്.ബി.െഎ വ്യക്തമാക്കി. ബയോളജിയിൽ ഗവേഷണം നടത്താൻ അമേരിക്കയിൽ എത്തിയ താങ് ജുവാൻ എന്ന യുവതി ചൈനീസ് ൈസന്യവുമായുള്ള ബന്ധം മറച്ചുവെച്ചെന്നാണ് ആക്ഷേപം.
എഫ്.ബി.ഐ ഇവരുടെ ചൈനീസ് സൈനിക ബന്ധം കണ്ടെത്തി ചോദ്യം ചെയ്തതോടെ കോൺസുലേറ്റിൽ അഭയം തേടിയെന്നാണ് പറയുന്നത്. താങ് ജുവാനെ പോലെ നിരവധി പേരെ ചൈനീസ് സൈന്യം ഗവേഷണത്തിനെന്ന പേരിൽ അമേരിക്കയിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.
അതേസമയം, അമേരിക്കയുടെ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി വാഷിങ്ടണിലെ ചൈനീസ് എംബസിയിൽ ബോംബ്- വധ ഭീഷണികൾ ലഭിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിയിങ് സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചത് എരിതീയിൽ എണ്ണയൊഴിക്കൽ ആകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല