
സ്വന്തം ലേഖകൻ: മനുഷ്യാവകാശ ലംഘനങ്ങളുടെ വിളഭൂമിയായ ചൈനയോട് ഒളിമ്പിക്സ് നയതന്ത്രയുദ്ധം പ്രഖ്യാപിച്ച് യുകെയും. ഉയിഗുറുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശൈത്യകാല ഒളിമ്പിക്സിന് ഉദ്യോഗസ്ഥരെ അയക്കില്ലെന്ന അമേരിക്കയ്ക്കും കാനഡയ്ക്കുമൊപ്പം നിൽക്കാനാണ് യുകെ സർക്കാരിൻ്റെ തീരുമാനം. 2022 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സിൽ വിദേശകാര്യ വകുപ്പിന്റെയോ കായിക വകുപ്പിന്റെയോ ഒരു ഉദ്യോഗസ്ഥ രേയും അയക്കേണ്ടതില്ലെന്നാണ് ബോറിസ് ജോൺസൻ്റെ നിലപാട്.
ചൈനയിൽ നിന്നും പുറത്തുവരുന്നത് ലോകത്തെ നടുക്കുന്ന മനുഷ്യവാകാശ ലംഘനങ്ങളും ക്രൂരതകളുമാണ്. നിരവധി തെളിവുകൾ പുറത്തുവന്നിട്ടും ചൈന ഉയിഗുറുകളെ തടങ്കൽ പാളയത്തിലിട്ട് അടിമപ്പണി ചെയ്യിക്കുകയാണ്. ലോക കമ്പോളങ്ങളിലേക്ക് തള്ളിവിടുന്ന എല്ലാ ഉൽപ്പന്നങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ ദു:സ്സഹകമാക്കി ക്കൊണ്ടുള്ളതാണെന്നും മനുഷ്യാവകാശ സംഘടനകൾ ഐക്യരാഷ്ട്രസഭയിൽ വിശദമായ റിപ്പോർട്ടായി സമർപ്പിച്ചിരുന്നു.
കൊറോണയുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരായ ഉപരോധത്തിന് ചുവടുപിടിച്ച് യൂറോപ്യൻ യൂണിയനും അമേരിക്കയും ചൈനയിലെ തുണിത്തരങ്ങൾ ബഹിഷ്ക്കരിച്ചിരുന്നു. കാനഡയാണ് ആദ്യം ശൈത്യകാല ഒളിമ്പിക്സിൽ നിന്നും വിട്ടുനിൽക്കണമെന്ന ആവശ്യം ലോകസമൂഹത്തിന് മുന്നിൽ വെച്ചത്. അമേരിക്കയേക്കാൾ ഒരുപടി മുന്നേ നടന്ന് കായിക താരങ്ങളെപോലും ബീജിംഗിലേക്ക് അയക്കില്ലെന്ന കടുംപിടുത്ത നിലപാടാണ് ജസ്റ്റിൻ ട്രൂഡോ ആദ്യം എടുത്തത്.
അമേരിക്കയുടെ ജനപ്രതിനിധിസഭയായ ദി ഹൗസിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന സ്പീക്കർ നാൻസി പെലോസിയുടെ പ്രസ്താവനയും നിർണ്ണായകമായി. പാർലമെന്റംഗങ്ങളും സെനറ്റ് അംഗങ്ങളും ചൈനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിന് ലോകരാജ്യങ്ങൾക്ക് മാതൃകാപരമായി പ്രതികരിക്കാവുന്ന മികച്ച വേദിയാണ് ഒളിമ്പിക്സെന്ന് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല