സ്വന്തം ലേഖകൻ: ചൈനീസ് സ്പേസ് സ്റ്റേഷൻ ടിയാൻഹെയുടെ മൊഡ്യൂൾ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങൾ ഭൂമിയിൽ തിരികെയെത്തും. ചൈനീസ് സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ സഞ്ചാരികൾക്കു തങ്ങുന്നതിനുള്ള സൗകര്യമാണു റോക്കറ്റ് കഴിഞ്ഞയാഴ്ച ഭ്രമണപഥത്തിൽ എത്തിച്ചത്.
എന്നാൽ അതിനു ശേഷം നിയന്ത്രണം വിട്ട റോക്കറ്റ് ഭൂമിക്കുചുറ്റും വലം വയ്ക്കുകയാണ്. 90 മിനിറ്റിൽ ഒരു തവണ എന്ന സമയം കൊണ്ടാണു റോക്കറ്റ് ഭൂമിയെ വലം വയ്ക്കുന്നത്. മേയ് എട്ടോടെ റോക്കറ്റ് തിരിച്ച് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കുമെന്നു യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. 100 അടി നീളവും 21 ടൺ ഭാരവുമുള്ള റോക്കറ്റ് ഭൂമിയിൽ എവിടെ വേണമെങ്കിലും പതിക്കാം. ഭൂമിയിൽ പതിക്കുന്നതിനു മുന്‍പ് കത്തിത്തീരാനും സാധ്യതയുണ്ട്.
എന്നാല്‍ റോക്കറ്റ് പൂര്‍ണ്ണമായും കത്തിനശിക്കണമെന്നില്ലെന്നും ചില ഭാഗങ്ങള്‍ ഭൂമിയില്‍ പതിയ്ക്കാന്‍ തന്നെയാണ് സാധ്യതയെന്നുമാണ് ബഹിരാകാശ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലന്റ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശം എന്നിവിടങ്ങള്‍ ഈ റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വരുന്നതാണ്. റഷ്യയും ചൈനയുടെ മിക്ക പ്രദേശങ്ങളും യൂറോപ്പും ഇതിന്റെ സഞ്ചാരപഥത്തിന് പുറത്താണ്.
എന്നാൽ ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടം ഭൂമിയിലേക്കു പതിക്കുന്നതു സംബന്ധിച്ച് ചൈന മൗനം തുടരുകയാണ്. റോക്കറ്റ് സംബന്ധിച്ച ചോദ്യങ്ങളിൽനിന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ ഒഴിഞ്ഞുമാറിയതും ശ്രദ്ധേയമായി. ശനിയാഴ്ച രാത്രിയോടെ വടക്കുകിഴക്കൻ ആഫ്രിക്കയിലെ സുഡാനിൽ പതിച്ചേക്കുമെന്ന് അമേരിക്കയിലെ ഏറോസ്പേസ് കോർപറേഷൻ പറയുന്നു. എന്നാൽ, കാലാവസ്ഥ മാറ്റവും റോക്കറ്റ് എഞ്ചിൻ പ്രവർത്തനവും ആശ്രയിച്ചിരിക്കും സഞ്ചാരപഥം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല