1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2018

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനക്കിടെ ചാവേര്‍ ആക്രമണം നടത്തിയത് ഒരു കുടുംബത്തിലെ കുട്ടികളടക്കുമുള്ള 6 പേര്‍; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കുര്‍ബാനയ്ക്കിടെ മൂന്ന് പള്ളികളിലായാണ് സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് പൊലീസുകാരുള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സാന്റ മരിയ കാത്തലിക് ചര്‍ച്ച്, ഇന്തോനേഷ്യന്‍ ക്രൈസ്റ്റ് ചര്‍ച്ച്, പെന്തെക്കോസ്റ്റ് സെന്‍ട്രല്‍ ചര്‍ച്ച് എന്നിവിടങ്ങളിലാണ് രാവിലെ 7.30 ഓടെ ചാവേറാക്രമണം നടന്നത്.

ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 10 മിനിറ്റിനുള്ളിലായിരുന്നു മൂന്നു സ്ഥലങ്ങളിലെയും സ്‌ഫോടനം. ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഇന്തൊനീഷ്യ ഭരണകൂടം വ്യക്തമാക്കി. ഒരു കുടുംബത്തിലെ ആറു പേരാണ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍. അടുത്തിടെ സിറിയയില്‍ നിന്നു മടങ്ങിയെത്തിയ അഞ്ഞൂറോളം ഇന്തൊനീഷ്യന്‍ കുടുംബങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും പൊലീസ് പറഞ്ഞു. ഇവര്‍ ഐഎസ് അനുഭാവികളായിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയുടെ ഗേറ്റിലേക്ക് ഇടിച്ചു കയറ്റിയത് ഗൃഹനാഥനാണെന്ന് ഈസ്റ്റ് ജാവ പൊലീസ് പറഞ്ഞു. രണ്ടാമത്തെ പള്ളിയില്‍ അമ്മയും രണ്ടു പെണ്‍മക്കളുമാണ് ചാവേറായെത്തിയത്. പെണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടും ഒന്‍പതുമായിരുന്നു പ്രായം. മൂന്നാമത്തെ പള്ളിയിലേക്ക് ഇവരുടെ തന്നെ പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളും ആക്രമണത്തിനെത്തി. തുടയില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച് ബൈക്കിലായിരുന്നു മൂന്നാമത്തെ പള്ളിയിലേക്കു രണ്ടു പേരും എത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.