സ്വന്തം ലേഖകൻ: ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൈക്കൽ ഡിആൻഡ്രിയ ആണ് മരിച്ചതെന്ന് റഷ്യൻ ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ വാർത്ത യുഎസ് നിഷേധിച്ചു. വിമാനത്തിൽ സിഐഎയുടെ ആരും ഉണ്ടായിരുന്നില്ല. എന്നാൽ 2 പേരുടെ മൃതദേഹം കിട്ടിയതായും അപകടസ്ഥലത്തെത്തിയ അഫ്ഗാൻ– യുഎസ് സൈനികർക്ക് താലിബാന്റെ ആക്രമണം നേരിടേണ്ടിവന്നില്ലെന്നും യുഎസ് വ്യക്തമാക്കി.
സിഐഎയ്ക്കു വേണ്ടി നിരീക്ഷണം നടത്തിവന്ന യുഎസ് വ്യോമസേനയുടെ വിമാനം കഴിഞ്ഞ തിങ്കളാഴ്ച അഫ്ഗാനിലെ ഗസ്നി പ്രവിശ്യയിൽ തകർന്നുവീണിരുന്നു. തുടർന്ന് തങ്ങൾ വിമാനം വെടിവച്ചിട്ടതാണെന്ന് താലിബാൻ അവകാശപ്പെട്ടിരുന്നു. യന്ത്രത്തകരാർമൂലം വിമാനം നഷ്ടപ്പെട്ടെന്നും 2 യുഎസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നും അമേരിക്ക സ്ഥിരീകരിക്കുകയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ചിത്രം പുറത്തുവരുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ അവകാശവാദം ഉയർന്നത്.
അൽ ഖായിദ നേതാവ് ബിൻലാദനുവേണ്ടിയുള്ള തിരച്ചിലിനു നേതൃത്വം നൽകിയയാളാണ് ആയത്തുല്ല മൈക്ക്, കറുത്ത രാജകുമാരൻ തുടങ്ങിയ വിളിപ്പേരുകളിൽ അറിയപ്പെടുന്ന ആൻഡ്രിയ. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷം ഭീകരരെ ചോദ്യം ചെയ്യുന്ന നടപടികൾക്കും നേതൃത്വം കൊടുത്തു. ഹിസ്ബുല്ല മേധാവി ഇമാദ് മുഖ്നിയേ വധത്തിന്റെയും സൂത്രധാരനാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല