
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചു. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്‍ലിംകളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ഖേദകരമാണെന്നും മഹാതീര്‍ വ്യക്തമാക്കി.
മലേഷ്യയില്‍ നടന്ന 2019 ക്വാലാലംപൂര്‍ ഉച്ചകോടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്രസര്‍ക്കാറിനെതിരെ മഹാതിര്‍ രംഗത്തുവന്നത്. എന്നാല്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍നിന്ന് മലേഷ്യ വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതിഷേധം അറിയിച്ചത്.
പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ധാരണയ്ക്ക് വിരുദ്ധമാണ് മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്ന് ഇന്ത്യ അറിയിച്ചു. മാത്രമല്ല ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ദീര്‍ഘകാലവും തന്ത്രപരവുമായ വീക്ഷണം സ്വീകരിക്കാന്‍ മലേഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല