സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കപ്പെടണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്തും എറണാകുളത്തുമായി രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവില്‍ രണ്ട് പേരാണ് നിരീക്ഷണത്തിലുളളത്. ഒരാള്‍ എറണാകുളത്തും മറ്റയാള്‍ തിരുവനന്തപുരത്തും. ഇവരുടെ രക്തസാമ്പിളുകളടക്കം വിദഗ്ദ പരിശോധനക്കയച്ചിട്ടുണ്ട്. നിലവിലെ വിവരമനുസരിച്ച് സംസ്ഥാനത്ത് ഒരാള്‍ക്ക് പോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എന്നാല്‍ ഇതിനെ പൂര്‍ണമായി അവഗണിക്കരുത്.
വൈറസ് ബാധക്കെതിരെ ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി ചികിത്സ തേടണം. ചൈനയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ പ്രദേശത്തെ മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിര്‍ദേശിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ സഹായം തേടിയിട്ടുണ്ടന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കയാണ്. തൃശ്ശൂർ ജില്ലയിൽ ഏഴ് പേർ നിരീക്ഷണത്തിലുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡി.എം.ഒ അറിയിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണം നടക്കുന്നത്.
ഒട്ടകങ്ങളില്‍ നിന്നും വവ്വാലുകളില്‍ നിന്നും രോഗം പകരും. രോഗം ബാധിച്ചവരില്‍ നിന്നും രോഗം പകരുമെന്നും വിദഗ്ധര്‍ പറയുന്നു. കൊറോണ രോഗം ഒരു രോഗിയില്‍ നിന്നും രണ്ടോ അതിലധികമോ ആളുകള്‍ക്ക് പകരാന്‍ സാധ്യതയുണ്ടെന്നാണ് ഡബ്ലിയു.എച്ച്.ഒ പറയുന്നത്. എന്നാല്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല