1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2020

സ്വന്തം ലേഖകൻ: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ (കൊവിഡ്-19) വൈറസ് ബാധയില്‍ അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലെ കിങ് കൗണ്ടിയില്‍ താമസിക്കുന്നയാളാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാഷിങ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് അമേരിക്കയില്‍ നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

61ഓളം രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2933 ആളുകള്‍ മരിച്ചു. 85,700ലേറെ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ മാത്രം കൊറോണ ബാധിച്ചുള്ള മരണം 2835 ആയി. വൈറസ് ബാധിതരുടെ എണ്ണം 79,251-ലേക്കും ഉയര്‍ന്നു. അതില്‍ 7664 പേര്‍ ഗുരുതരനിലയിലാണ്. 39,002 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

ചൈനയ്ക്ക് പുറത്ത് ഇറാനിലാണ് കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത്. ഇറാനില്‍ നിന്നെത്തിയ 36കാരനാണ് ഖത്തറില്‍ രോഗം കണ്ടത്. ചികില്‍സ ലഭ്യമാക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികില്‍സ ലഭ്യമാക്കാനും അസുഖം ഭേദമാക്കാനും സാധിക്കും. ഇറാനില്‍ ചികില്‍സയ്ക്ക് മതിയായ സൗകര്യങ്ങളില്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

ഇറാനില്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് കൊറോണ വൈറസ് രോഗം പടരുന്നത്. ഇറാനിലുള്ള തങ്ങളുടെ എല്ലാ പൗരന്‍മാരെയും ഖത്തര്‍ കഴിഞ്ഞദിവസം പ്രത്യേക വിമാനത്തില്‍ ദോഹയില്‍ തിരിച്ചെത്തിയിരുന്നു. ഇതില്‍ ഒരാള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാർക്ക് സ്വയം സന്നദ്ധ അവധിക്ക് നിർദേശം നൽകി. കോവിഡ് 19 വിനോദ സഞ്ചാര മേഖലയെയും കാര്യമായി ബാധിച്ചതായാണ് വിലയിരുത്തല്‍.

മിക്ക വിമാനങ്ങളും സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണ്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബഹ്റൈനില്‍ നിന്നുള്ള ഷാര്‍ജ, ദുബൈ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ വന്‍തോതില്‍ ടിക്കറ്റ് റദ്ദാക്കുന്നു. ഈ സാഹചര്യത്തിലാണ് അവധിയെടുക്കാന്‍ എമിറേറ്റ്സ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മറികടക്കാന്‍ മറ്റുരാജ്യങ്ങളെ സമീപിക്കാനൊരുങ്ങി ഇന്ത്യ. തുണിത്തരങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍, കീടനാശിനികള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് അടിയന്തരമായി ആവശ്യമുള്ളത്.

വൈറസ് ബാധയേ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി 50 ശതമാനത്തോളം കുറഞ്ഞിരുന്നു. ഇവയ്ക്ക് പകരം ബദല്‍ കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 1,050 ഇനങ്ങള്‍ക്ക് ബദല്‍ സാധ്യതയാണ് കേന്ദ്രം തേടുന്നത്.

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഫര്‍ണീച്ചറുകള്‍, വാഹനങ്ങളുടെയും മറ്റും യന്ത്രഭാഗങ്ങള്‍, തുണികള്‍, ആശുപത്രി ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് ചൈനയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. കൊറോണ ബാധയെ തുടര്‍ന്ന് ഇവയുടെ ഉത്പാദനം വലിയതോതില്‍ കുറഞ്ഞിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി കേന്ദ്ര വ്യവസായ മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകളുടെ നിര്‍മാണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഇവിടങ്ങളില്‍ നിന്ന് വാങ്ങണമെന്നാണ് കരുതുന്നത്.

വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍, കംപ്യൂട്ടര്‍ അനുബന്ധ ഘടകങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്ക് വേണ്ടി ഇന്ത്യ കൂടുതലായും ആശ്രയിക്കുന്നത് ചൈനയെയാണ്‌ ഇന്ത്യയുടെ വര്‍ധിച്ച ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ പുതിയ രാജ്യങ്ങള്‍ക്ക് സാധിക്കുമോയെന്ന് കണ്ടറിയണം.

അതേസമയം ചൈനയിലെ വ്യവസായശാലകള്‍ ഏപ്രിലോടെ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ കൂടി ഉത്പാദനം പൂര്‍ണമായും പഴയനിലയിലാകാന്‍ കൂടുതല്‍ സമയം വേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.