
സ്വന്തം ലേഖകൻ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ജസ്റ്റിന് ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്.
യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിന് ട്രൂഡോയില്‍ ലക്ഷണങ്ങള്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല.
ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹം വീട്ടില്‍ കഴിഞ്ഞുകൊണ്ട് ജോലി ചെയ്യുന്നതെന്നും ഓഫീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത രണ്ടുദിവസങ്ങളില്‍ പ്രവിശ്യ പ്രീമിയര്‍മാരും ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായി ജസ്റ്റിന് ട്രൂഡോ നടത്താനിരുന്ന യോഗങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ കാനഡയില്‍ 103ഓളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
ഓസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്വീന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പീറ്റര്‍ ഡെട്ടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ ചെറിയ പനിയും തൊണ്ടവേദനയുമായാണ് എഴുന്നേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും പീറ്റര്‍ ഡെട്ടണിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പീറ്റര്‍ ഡെട്ടണ് പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഡെട്ടണ് വാഷിങ്ടണില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഓസ്ട്രേലിയയില്‍ ഇതുവരെ 128 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല