
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ്. മൂന്നാറിലെത്തിയ വിനോദ സഞ്ചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ അടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന 270 യാത്രക്കാരെ തിരിച്ചിറക്കി നീരീക്ഷണത്തിനായി മാറ്റി.
വിദേശിക്കൊപ്പം 18പേര്‍ കൂടി ഉണ്ടായിരുന്നു. ആദ്യം ഇയാളെയും ഭാര്യേയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നവരേയുംമാത്രമാണ് പുറത്തിറക്കിയത്. പിന്നീട് വിമാനത്തിലുണ്ടായിരുന്ന 270 പേരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദുബായ് എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവര്‍ കയറിയത്. ആറാം തിയതിയാണ് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. പത്താം തീയതി ഇടുക്കിയിലെത്തി. ടീകൗണ്ടി ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇന്നലെ രാത്രി ഇയാള്‍ ഹോട്ടലില്‍ നിന്ന് അനുമതി ഇല്ലാതെ പോവുകയായിരുന്നു.
അതേസമയം, കൊറോണ ബാധിതന്‍ വിമാനത്തില്‍ കയറിയെ സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടണ്ട സാഹചര്യമില്ലെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിഷയം കൈകാര്യം ചെയ്യാനുള്ള എല്ലാ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റ് നെടുമ്പാശ്ശേരിയിലെത്തിയ വിവരം എറണാകുളം ജില്ലാ കലക്‌ടർ എസ്.സുഹാസിന് ലഭിക്കുന്നത് വിമാനം ടേക് ഓഫിനെടുക്കുന്നതിന് കേവലം 15 മിനിറ്റ് മുൻപാണ്. തുടർന്നുള്ള നീക്കങ്ങൾ അതിവേഗത്തിലായിരുന്നു. എല്ലാ ജീവനക്കാരുടേയും ബോർഡിങ് പൂർത്തിയായ ശേഷമാണ് വിമാനം പിടിച്ചിടാൻ കലക്‌ടർ നിർദേശിക്കുന്നത്.
എറണാകുളം ജില്ലാ ഭരണകൂടത്തിൽ നിന്നാണ് ജില്ലാ കലക്‌ടർക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശം ലഭിക്കുന്നത്. രാവിലെ 8.45 നായിരുന്നു കലക്‌ടർക്ക് നിദേശം ലഭിച്ചത്. കോവിഡ് പോസിറ്റീവ് ആയ ബ്രിട്ടീഷ് സ്വദേശി മൂന്നാറിൽ നിന്നും കടന്നിട്ടുണ്ടെന്നും ഒൻപതു മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ലണ്ടനിലേക്ക് പോകാനിടയുണ്ടെന്നുമായിരുന്നു ആ വിവരം. ഈ സൂചനയ്ക്ക് സ്ഥിരീകരണമായതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ നടന്നത് നാടകീയ രംഗങ്ങളാണ്.
കൊച്ചി നഗരത്തിലെ ക്യാംപ് ഓഫീസിൽ നിന്നും നെടുമ്പാശേരിയിലേക്ക് കുതിക്കുന്നതിനിടയിൽ മുഴുവൻ യാത്രക്കാരെയും ഓഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കാനും നിർദേശം നൽകി. ഭാര്യയ്‌ക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റിനെ വിമാനത്തിൽ നിന്നും നേരെ ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ഇയാളെ പ്രവേശിപ്പിച്ചു.
കൊറോണ പോസിറ്റീവ് ബാധിതനെ ഐസോലേഷനിലേക്ക് പ്രവേശിപ്പിച്ച ശേഷം മറ്റ് ആളുകളുടെ കാര്യത്തെ കുറിച്ച് ആലോചന തുടങ്ങി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവരായി കലക്‌ടർ ഫോണിലൂടെ ബന്ധപ്പെട്ടു. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ്.സുനിൽ കുമാറും ഇതിനിടെ നെടുമ്പാശ്ശേരിയിലെത്തി. സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ.കുര്യൻ, എസ്‌പി കെ. കാർത്തിക്, സിഐഎസ്‌എഫ് അടക്കമുള്ള മറ്റ് ഏജൻസികൾ എന്നിവരുമായി അടിയന്തര ചർച്ച നടത്തി.
ഒടുവിൽ വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാക്കാൻ നടപടി. സംഘത്തിൽ ഉൾപ്പെടാത്ത മറ്റൊരാൾക്ക് വീട്ടിൽ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി. ഉച്ചയ്‌ക്ക് 12.47 നു എമിറേറ്റ്‌സ് വിമാനം പറന്നുയർന്നു. പരിശോധനാ വിവരങ്ങൾ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതർക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല