
സ്വന്തം ലേഖകൻ: യൂറോപ്പിൽ കോവിഡ് ബാധ തടയാൻ നടപടികളുമായി അധികൃതർ. 27 യൂറോപ്യൻ രാജ്യങ്ങളിലായി 25,000 ആളുകളെയാണ് വൈറസ് ബാധിച്ചത്. വൈറസ് പടരുന്നത് തടയാൻ ഫ്രാൻസ്, സ്പെയിൻ, അയർലൻഡ്, ഓസ്ട്രിയ, നോർവേ, ഡെൻമാർക് എന്നിവ ഊർജിത നടപടികളാണ് സ്വീകരിക്കുന്നത്.
സ്പോർട്സ്, സാംസ്കാരിക, രാഷ്ട്രീയ പരിപാടികൾ ഒഴിവാക്കി. സ്കൂളുകളും ഫാക്ടറികളും അടച്ചു. അനിവാര്യ സാഹചര്യങ്ങളിലൊഴികെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. പല കമ്പനികളും തൊഴിലാളികൾ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് ഉത്തരവിറക്കി. വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വൂഹാനിൽ പുതിയ കേസുകളില്ല എന്നത് ആശ്വാസം പകരുന്നു. ചൈനക്കു ശേഷം വൈറസ് ബാധിച്ച ദക്ഷിണ കൊറിയയിലും പുതിയ കേസുകൾ കുറഞ്ഞുവരുന്നു. ആദ്യഘട്ടത്തിൽ വൈറസ് ബാധയേറ്റ പലരും സുഖംപ്രാപിച്ചു. അതിനിടെ നോർവേയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ഘാന, കെനിയ,ഇതോപ്യ എന്നിവിടങ്ങളിലും വൈറസെത്തി.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗത്തെ നേരിടുന്നതിനായി 5000 കോടി യുഎസ് ഡോളർ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിക്ക് (ഫെമ) കൂടുതൽ ഫണ്ട് ചെലവഴിക്കാനും കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും കഴിയും. വെസ്റ്റ് നൈൽ വൈറസിനെതിരെ 2000 ൽ പ്രസിഡന്റ് ബിൽ ക്ലിന്റൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് ബാധിച്ച് 120 പേർ മരിച്ച സാഹചര്യത്തിൽ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അടുത്ത 15 ദിവസത്തേക്കാകും അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി പെഡ്രോ സാൻചെസ് വെള്ളിയാഴ്ച അറിയിച്ചു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഔദ്യോഗിക തീരുമാനം ഉണ്ടാകും. യുറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിക്കു ശേഷം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത് സ്പെയിനിലാണ്. 4,209 പേർക്കാണ് നിലവിൽ സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്.
നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്സ് സര്‍വകലാശാലാ ആശുപത്രിയിലേക്ക് രോഗലക്ഷണങ്ങളോടെ ഗര്‍ഭിണിയായ സ്ത്രീ എത്തിയിരുന്നു. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. തുടര്‍ന്ന് സ്ത്രീ കുഞ്ഞിന് ജന്മം നല്കി. ഇതിനുശേഷമാണ് അമ്മയ്ക്ക് കൊറോണ പോസിറ്റീവ് ആണെന്ന പരിശോധനഫലം പുറത്തുവന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ നവജാതശിശുവിനും കൊറോണ സ്ഥിരീകരിച്ചു.
അമ്മയേയും കുഞ്ഞിനേയും രണ്ട് വ്യത്യസ്ത ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ആണോ ജനിച്ചതിനു ശേഷമാണോ വൈറസ് ബാധയുണ്ടായതെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. ലണ്ടനില്‍ ഇതുവരെ 136 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ്-19 മൂലം ഇറാനില്‍ മരണനിരക്ക് ക്രമാതീതമായി ഉയരുന്നു. ഒറ്റ ദിവസത്തിനുള്ളില്‍ 97 മരണങ്ങളാണ് ഇറാനില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇറാനിലെ കൊവിഡ് ബാധിച്ചുള്ള മരണം 611 ആയി ഉയര്‍ന്നു. 12792 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ രാജ്യത്തെ ഉന്നതോദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല