
സ്വന്തം ലേഖകൻ: ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ ജയിലറകളിലെ അവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സുരക്ഷാ നിബന്ധനകള്‍ നിരാകരിച്ച് വലിയ ഒരു കൂട്ടം തടവുകാരെ ഒന്നിച്ച് തിങ്ങി ഞെരുക്കി പൂട്ടിയിട്ടിരിക്കുകയാണ് ഇവിടത്തെ ജയിലുകളില്‍.
രാജ്യത്ത് 20 പേര്‍ കൊല്ലപ്പെടുത്തിയതിനു പിന്നില്‍ പുറത്തിറങ്ങിയ ചില പ്രതികളുടെ പങ്കുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ ഒന്നടങ്കം പൂട്ടിയിടാന്‍ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയത്.
ഇത്രയും തടവുകാരെ ഒന്നിച്ചിടുന്നത് കൊവിഡ് വ്യാപനത്തിനു കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. സാവല്‍വദോറിലുള്‍പ്പെടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മിക്ക ജയിലും കൊവിഡ് വ്യാപന ഭീഷണിയിലാണ്.
15 ലക്ഷത്തോളം തടലുകരാണ് ലാറ്റിനമേരിക്കന്‍ ജയിലുകളിലുള്ളത്. ഇവയില്‍ മിക്കതിലും വലിയ തോതില്‍ തടവുകാരുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതും തടവുകാരെ ചില രാജ്യങ്ങള്‍ താല്‍ക്കാലികമായി വിട്ടയക്കാത്തതും വലിയ ഭീഷണിയാണുയര്‍ത്തുന്നത്.
1400 കൊവിഡ് കേസുകളാണ് ലാറ്റിമേരിക്കയിലെ ജയിലുകളില്‍ ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും രൂക്ഷമായ സ്ഥിതിയുള്ളത് പെറുവിലാണ്. 613 കൊവിഡ് കേസുകളും 13 മരണങ്ങളും ആണ് പെറുവിലെ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പകര്‍ച്ചവ്യാധി ആരംഭിച്ചതു മുതല്‍ കൊളംബിയയിലെ തടവറകളില്‍ നടന്ന കലാപങ്ങളില്‍ 23 പേര്‍ മരിച്ചു. അര്‍ജന്റീനയിലെ ജയിലുകളില്‍ ആയിരത്തിലധികം പേര്‍ നിരാഹാരത്തിലാണ്. ബ്രസീലിലെ താല്‍ക്കാലിക മോചന പരിപാടി റദ്ദാക്കിയതിനു പിന്നാലെ 1300 പേര്‍ ഇവിടത്തെ തടവറകളില്‍ നിന്നും രക്ഷപ്പെട്ടു. ബൊളിവിയയിലെയും ഹൈതിയിലെയും സ്ഥിതിയും മോശമാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.
ചിലിയിലും കൊളംബിയയിലും ഇതുവരെ 7500 തടവുകാരെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മോചിപ്പിട്ടിട്ടുണ്ട്. ഒപ്പം മെക്‌സിക്കോയും തടവുകാരെ താല്‍ക്കാലികമായി മോചിപ്പിക്കുന്നുണ്ട്. അര്‍ജന്റീനയില്‍ തടവുകാര്‍ക്ക് ബന്ധുക്കളെ വിളിക്കാന്‍ ഫോണ്‍ നല്‍കുന്നുണ്ട്.
തടവുകാരുടെ എണ്ണത്തിലെ വ്യാപ്തിയും സുരക്ഷാ ക്രമീകരണങ്ങളുടെ അപര്യാപ്തതയും ലാറ്റിനമേരിക്കയിലെ തടവുകാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ കൊവിഡ് രൂക്ഷമായി പടരാനിടയാക്കും എന്നാണ് ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല