1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2020

സ്വന്തം ലേഖകൻ: ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണിതെന്നാണ് ട്രംപ് സര്‍ക്കാര്‍ പറയുന്നത്.

“നമ്മുടെ രാജ്യത്ത്‌ തൊഴിലെടുക്കുന്ന അമേരിക്കക്കാരെ സംരക്ഷിക്കാന്‍ ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പുവെച്ചു. നമ്മുടെ സമ്പദ്ഘടന തുറക്കുന്നതോടെ തൊഴിലില്ലാത്ത അമേരിക്കകാര്‍ക്ക് ആദ്യ ജോലി സാധ്യതകള്‍ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും,” ഉത്തരവിൽ ഒപ്പുവെച്ച കാര്യം പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു.

ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം 60 ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നതായി കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായാണ് പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ വിതരണം നിര്‍ത്തിവെക്കുന്നതെന്നായിരുന്നു ട്രംപ് അറിയിച്ചത്. എന്നാല്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തിലേക്ക് പ്രവേശിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാൽ 60 ദിവസത്തിനു ശേഷവും തുടർന്ന് നീട്ടുവെക്കുമോ ഇല്ലയോ എന്നത് അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പരിഗണിക്കുമെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്.

“അമേരിക്കന്‍ തൊഴിലാളികളെ നമ്മള്‍ സംരക്ഷിക്കണം. 60 ദിവസത്തേക്കാണ് ഈ വിലക്ക്. അതിനു ശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ചു തീരുമാനമെടുക്കും,” എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചതോടെ ഗ്രീന്‍ കാര്‍ഡ് പ്രതീക്ഷിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ അമേരിക്കക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. എച്ച്-1ബി വിസ താത്ക്കാലികമായതിനാല്‍ നോണ്‍-ഇമിഗ്രന്റ് വീസയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. എച്ച്-1ബി പുതുക്കി ക്രമേണ ഗ്രീന്‍ കാര്‍ഡ് നേടുന്നവരെയാണ് ഇമിഗ്രന്റ് എന്ന് കണക്കാക്കുന്നത്.

താത്ക്കാലിക പ്രവേശനത്തെ ബാധിക്കില്ലെന്ന ട്രംപിന്റെ വാക്കുകള്‍ ഐടി പ്രഫഷനുകള്‍ക്ക് ആശ്വാസകരമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു കോടിയിലധികം തൊഴിലാളികളാണ് യുഎസില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. 815-595-2068 എന്നതാണ് ഹെൽപ് ലൈൻ നമ്പർ.

ആരോഗ്യപരമായ വിഷയങ്ങൾ, ഇമ്മിഗ്രേഷൻ സംബന്ധിച്ച സംശയങ്ങൾ, വിസാ- തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി, വിദ്യാർഥികൾ നേരിടുന്ന ആശയക്കുഴപ്പം, പ്രായമായവർക്കു വേണ്ട സഹായങ്ങൾ, അസുഖ ബാധിതരുടെ ആവശ്യങ്ങൾ, സാമ്പത്തികമായ സംശയങ്ങൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾക്കായി ഈ ഹെൽപ് ഡെസ്കിനെ ബന്ധപ്പെടാം.

കോവിഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ അനുഭവിക്കുന്ന മലയാളികൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. നോർക്കയുമായി സഹകരിച്ചായിരിക്കും ഈ ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. ലോക കേരള സഭയിലെ അമേരിക്കയുടെ പ്രതിനിധികളും ഫോമ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ്, അസോസിയേഷൻ ഓഫ് കേരളാ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എന്നീ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്ന ഈ ഹെൽപ് ഡെസ്കിന് അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ പിന്തുണയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.