
സ്വന്തം ലേഖകൻ: കൊവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി താങ്ങാനാകാതെ ഗുജറാത്ത്. പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെയും അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വിദഗ്ധ ഡോക്ടർമാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.
ഗുജറാത്തിലെ മെഡിക്കൽ ടീമിനെ നയിക്കാനും ഇവർക്ക് പ്രചോദനം നൽകാനും മൂന്ന് വിദഗ്ധ ഡോക്ടർമാരെ സംസ്ഥാനത്തേക്ക് അയക്കണം എന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം വിജയ് രൂപാനിയുടെ നടപടി നന്നായി പ്രവർത്തിക്കുന്ന ഗുജറാത്തിലെ ആരോഗ്യ പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന വിമർശനം വ്യാപകമായി സംസ്ഥാനത്ത് നിന്ന് ഉയരുന്നുണ്ട്.
നിലവിൽ ഗുജറാത്തിൽ 6500നടുത്ത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 368 പേരാണ് മരണപ്പെട്ടത്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കാണ് ഗുജറാത്തിലേതും പശ്ചിമ ബംഗാളിലേതും.
സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ നടപടികൾ കൃത്യമായി നടപ്പിലാക്കാത്തതാണ് ഗുജറാത്തിനെ ഇത്ര വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് ദി അഹമ്മദാബാദ് മിററർ റിപ്പോർട്ട് ചെയ്യുന്നു.
ഗുജറാത്ത് സർക്കാർ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി പറഞ്ഞു. ഗുജറാത്തിൽ ടെസ്റ്റിങ്ങ് റേറ്റ് കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം തബ് ലീഗ് സമ്മേളനത്തിന് പോയവരെ ഗുജറാത്ത് കുറ്റപ്പെടുത്തി, ഇപ്പോൾ ആരോഗ്യ പ്രവർത്തകരുടെ മേൽ പഴിചാരി സർക്കാർ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തില്‍ കോവിഡ് രോഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയില്‍ കേന്ദ്രസര്‍ക്കാര്‍ അതിശക്തമായ ഇടപെടലാണ് സംസ്ഥാനത്തു നടത്തുന്നത്.
ഫെബ്രുവരി 24 ന് ‘നമസ്‌തേ ട്രംപ്’ പരിപാടി സംഘടിപ്പിച്ചതാണ് സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതേക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നും സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തിയ പരിപാടിയില്‍ ആയിരങ്ങളാണു പങ്കെടുത്തത്.
മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നടപടികള്‍ക്കെതിരെ പാര്‍ട്ടിക്കുളളിലും പുറത്തും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നമസ്‌തേ ട്രംപ് പരിപാടി സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് ലഭിക്കാതിരിക്കാനുള്ള പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ സമയം പാഴാക്കിയെന്നാണു വിമര്‍ശനം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഈ പ്രതിസന്ധിയോടു പ്രതികരിക്കുന്നതു പോലെ രൂപാണി പ്രവര്‍ത്തിക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തില്‍ അതിഥി തൊഴിലാളികള്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയതു നിയന്ത്രിക്കാനും സര്‍ക്കാരിനു കഴിഞ്ഞില്ല. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ അഹമ്മദാബാദില്‍ ഏര്‍പ്പെടുത്താനാണു തീരുമാനം.
പച്ചക്കറി, പലചരക്കു കടകള്‍ ഒരാഴ്ച അടച്ചിടും. റെഡ് സോണുകളില്‍ ബാങ്കുള്‍പ്പെടെ പ്രവര്‍ത്തിക്കില്ല. അടച്ചിട്ട സ്വകാര്യ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാനും അവിടുത്തെ ഡോക്ടര്‍മാരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിയോഗിക്കാനും തീരുമാനിച്ചു. സാമൂഹിക നിയന്ത്രണം ഉറപ്പാക്കാനായി ഏഴു കമ്പനി കേന്ദ്രസേനയെ നിയോഗിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല