
സ്വന്തം ലേഖകൻ: സൌദിയില്‍ രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. ഇതുവരെ എട്ട് ഇന്ത്യക്കാരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ മക്ക ഹറം പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്തവരാണ്. സൌദി ആരോഗ്യ മന്ത്രാലയം ഏപ്രില്‍ നാലിന് പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തുടനീളം ബിന്‍ലാദന്‍ ഗ്രൂപ്പിന് കീഴിലെ 117 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ മക്കയില്‍ മാത്രം 70 പേരുണ്ട്. എല്ലാവരും ചികിത്സയില്‍ തുടരുകയാണ്.
എംബസി കണക്ക് പ്രകാരം ഇരുന്നൂറോളം ഇന്ത്യക്കാര്‍ മാത്രമാണ് ചികിത്സയില്‍ തുടരുന്നത്. അസുഖം സ്ഥിരീകരിച്ചവരില്‍ 87 ശതമാനവും പ്രവാസികളാണ്. 7867 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഒരു ലക്ഷത്തി എണ്‍പതിനായിരം പേര്‍ക്ക് ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ തൊളളായിരത്തിലേറെ പേരെ കണ്ടെത്തിയത് വീടുകളും താമസകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നേരിട്ട് നടത്തിയ പരിശോധനയിലാണ്.
രാജ്യത്തുടനീളം ജനസാന്ദ്രത കൂടിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പരിശോധന വ്യാപകമായി തുടരുകയാണ്. മക്കയില്‍ മാത്രം അഞ്ഞൂറിലേറെ ഫീല്‍ഡ് സ്ക്വാഡ് നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതാണ് കേസുകള്‍ കുത്തനെ കൂടുന്നതിന് കാരണം. ഫീല്‍ഡ് പരിശോധന വ്യാപകമായി തുടര്‍ന്നാല്‍ രോഗപ്പടര്‍ച്ച തടയാനാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.
ഖത്തറില്‍ 440 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 5448 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും വിദേശി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കുറച്ചുപേര്‍ സ്വദേശികളും മറ്റ് വിദേശി താമസക്കാരുമാണ്.
8 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 518 ആയി ഉയര്‍ന്നു. 2399 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്.
രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ രോഗബാധയുള്ള തൊഴിലാളികള്‍ക്കായി എല്ലാ സൌകര്യങ്ങളോടും കൂടിയ ഫീല്‍ഡ് ഹോസ്പിറ്റല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്
ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് മരണസംഖ്യ ഏഴായി. 60 വയസ്സുള്ള ഇന്ത്യൻ പ്രവാസിയാണ് മരിച്ചത്. പത്തു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹം കുവൈത്തിൽ കോവിഡ് മൂലം മരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പൌരനാണ്.
164 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1915 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 97 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1085 ആയി.
ചികിത്സയിലുണ്ടായിരുന്നവരിൽ 25 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു കോവിഡ് ഭേദമായവരുടെ എണ്ണം 305 ആയി. നിലവിൽ 1603 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 38 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും കുവൈത്ത് ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു .
യു എ ഇയിൽ നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മൂന്ന് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഒരു ഗൾഫ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത കൊറോണ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41ആയി. 479 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോബാധിതരുടെ എണ്ണം 6781 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 1286 ലെത്തി. മരിച്ച മൂന്ന് പേരും നേരത്തേ വിവിധ രോഗങ്ങളാൽ വലയുന്നവരായിരുന്നുവെന്നും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല