1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങാനുള്ള സമയം ആഭ്യന്തര മന്ത്രാലയം മാറ്റി. റമദാന്‍ വ്രതാരംഭം മുതല്‍ രാവിലെ 9 മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പുറത്തിറങ്ങാനുള്ള സമയം.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റദമാനില്‍ പുറത്തിറങ്ങാനുള്ള സമയം രാവിലെ 9 മുതല്‍ വൈകീട്ട് അ‍ഞ്ച് വരെ മാത്രമായിരിക്കും. വൈകീട്ട് മൂന്ന് മണിക്ക് നിലവില്‍ കര്‍ഫ്യൂ ഉള്ള സ്ഥലങ്ങളിലെല്ലാം ഈ സമയങ്ങളിലെ പൊതുജനത്തിന് പുറത്തിറങ്ങാനാകൂ. അതായത്, 24 മണിക്കൂര്‍ കര്‍ഫ്യൂ ഇല്ലാത്ത സ്ഥലങ്ങളിലെല്ലാം കര്‍ഫ്യൂ സമയം റമദാനില്‍ വൈകീട്ട് അഞ്ച് മുതല്‍ രാവിലെ 9 വരെയായിരിക്കും.

നിലവില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലുള്ള മേഖലയില്‍ രാവിലെ ആറ് മുതല്‍ മൂന്ന് വരെയാണ് ഇപ്പോള്‍ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങാനുള്ള സമയം. ഇത് റമദാനില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയാക്കി നിശ്ചയിച്ചു. തൊട്ടടുത്ത കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.

നേരത്തെ മക്ക, മദീന, ജിദ്ദ, ദമ്മാം തുടങ്ങിയ വിവിധ മേഖലകളിലെ പ്രത്യേക മേഖലകളിലുള്ളവരോട് പൂര്‍ണ സമയം ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. പൂര്‍ണമായും ലോക്ഡൌണ്‍ ചെയ്ത ഈ മേഖലയിലുള്ള ആര്‍ക്കും ഇളവില്ല. ഇവര്‍ ക്വാറന്റൈനില്‍ തന്നെ മുഴുസമയവും തുടരണം.

സൗദിയില്‍ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 109 ആയി ഉയര്‍ന്നു. 1147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 11631 ആയി. 9882 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 81 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇന്ന് 150 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ 1640 പേര്‍ക്ക് ആകെ രോഗമുക്തി ലഭിച്ചു.

അഞ്ചു ലക്ഷത്തിലേറെ ആളുകളെ ഇതിനകം പരിശോധനക്ക് വിധേയമാക്കിയതായി സൌദി ആരോഗ്യ മന്ത്രാലയ വക്താവ്. രണ്ട് ലക്ഷത്തോളം കോവിഡ് ടെസ്റ്റുകളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിലൂടെയാണ് പതിനൊന്നായിരത്തി അറുന്നൂറ്റി മുപ്പത്തിയൊന്ന് കേസുകള്‍ കണ്ടെത്തിയതെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

കുവൈത്തിൽ കർഫ്യു സമയം 16 മണിക്കൂർ ആയി നീട്ടി. ഏപ്രിൽ 26ന് അവസാനിക്കേണ്ട പൊതു അവധി മേയ് അവസാനം വരെ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. വൈകിട്ട് 4 മുതൽ രാ‍വിലെ 8 വരെയാകും ഇനി കർഫ്യു. വൈകിട്ട് 5 മുതൽ രാവിലെ 6 വരയുണ്ടായിരുന്ന കർഫ്യു സമയമാണ് ദീർഘിപ്പിച്ചത്. മാർച്ച് 21നാണ് കുവൈത്തിൽ കർഫ്യു ഏർപ്പെടുത്തിയത്. വൈകിട്ട് 5 മുതൽ രാവിലെ 4 വരെയായിരുന്നു അന്ന് കർഫ്യു ഏർപ്പെടുത്തിയത്. രണ്ടാഴ്ച മുൻപാണ് കർഫ്യു സമയം 13 മണിക്കൂർ ആയി ദീർഘിപ്പിച്ചത്.

കുവൈത്തിൽ ഇന്നലെ ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് പേർ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. അവസാനം പുറത്തുവന്ന കണക്ക് പ്രകാരം കുവൈത്തിൽ കൊവിഡ് മരണം ഒമ്പതായി. 80 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 80 പേരിൽ 47 പേരും ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 1995 ആയി.

നിലവിൽ കുവൈത്തിൽ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1132 ആയി. ചികിത്സയിൽ ഉണ്ടായിരുന്ന 367 പേർ രോഗമുക്തി നേടി. തീവ്രപരിചരണ വിഭാഗത്തിൽ ഉള്ള 39 പേരിൽ 26 പേർ ഗുരുതരാവസ്ഥയിലാണന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ട ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ അവസാനിച്ചു.

പാസ്പോർട്ട് ഉണ്ടങ്കിലും വിസ കാലാവധി അവസാനിച്ച അയ്യായിരത്തോളം ആളുകൾ ഇതുവരെ അവസരം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പൊതുമാപ്പ് ഉപയോഗിക്കുന്നവരെ കുവൈത്ത് സർക്കാർ സൗജന്യമായി നാട്ടിലെത്തിക്കും. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല. പൊതുമാപ്പ് ഉപയോഗിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സർക്കാർ വ്യക്തമാക്കി.

യു.എ.ഇയിൽ മൂന്ന് പേർ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. മരിച്ച മൂന്നുപേരും ഏഷ്യൻ പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 46 ആയി. 490 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 7755 ആയി ഉയർന്നു. 83 പേർക്ക് കൂടി ഇന്ന് രോഗം പൂർണമായും ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1443 ആയി.

ഖത്തറില്‍ പുതുതായി 518 പേരില്‍ കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6533 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 2105 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗ പരിശോധന നടത്തിയത്. അതെ സമയം 59 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 614 ആയി.

രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം രോഗികളില്‍ ആകെ ഒരു ശതമാനം പേര്‍ മാത്രമെ ഗുരുതരാവസ്ഥയിൽ ഉള്ളൂവെന്ന് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി വക്താവ് ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞിരുന്നു.

ബഹ്​റൈനിൽ 45 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ പ്രവാസികളാണ്. മറ്റ്​ 20 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഇറാനിൽനിന്ന്​ രാജ്യത്ത് തിരിച്ചെത്തിയ സംഘത്തിലുള്ളവരാണ്​ രോഗം സ്ഥിരീകരിക്കപ്പെട്ട ബാക്കി അഞ്ച് പേർ. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1162 ആയി. പുതുതായി 10 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 783 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.