1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2020

സ്വന്തം ലേഖകൻ: സൌദിയില്‍ കോവി‍ഡ് ബാധിച്ച് അഞ്ച് മരണവും 1141 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. മരിച്ച അഞ്ച് പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് ആകെ മരണ സംഖ്യ 114 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12772 ആയി. 10846 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

സൗദിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന കാല്‍ലക്ഷം പേരുടെ അപേക്ഷ ലഭിച്ചതായി മാനവവിഭവശേഷി മന്ത്രാലയം. സൌദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി സൌദി പ്രഖ്യാപിച്ച പ്രത്യേക യാത്രാ സൌകര്യമാണിത്.

ഇതുവരെ കാല്‍ലക്ഷം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകള്‍ വരും ദിനങ്ങളിലും സ്വീകരിക്കും. അപേക്ഷകള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടിയെടുക്കുക. സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സൌദി എയര്‍ലൈന്‍സിന്‍റെ വിമാനത്തിലാണ് എത്തിക്കുക. സ്വന്തം കമ്പനികള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

ദുബായിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഗുരുവായൂർ സ്വദേശി കോട്ടപ്പടി താഴിശേരി സ്വദേശി ബാബുരാജ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു. സംസ്കാരം ഇന്ന് ദുബായിൽ നടക്കും. റെന്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു ബാബുരാജ്. 6 മാസം മുൻപ് നാട്ടിൽ വന്നിരുന്നു.

യുഎഇയിൽ 4 ആഴ്ചയ്ക്കിടെ മരിച്ചത് 80 ഇന്ത്യക്കാരാണ്. ഇതിൽ 17 പേരുടെ മൃതദേഹങ്ങൾ കാർഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു. വിമാനസർവീസുകൾ ഉടൻ പുനരാരംഭിക്കാനാകുമെന്നാണു പ്രതീക്ഷ. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം നടപടികൾ എളുപ്പമാക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ മെഡിക്കൽ സംഘത്തിന്റെ സേവനവും ഹെൽപ് ലൈൻ ഉൾപ്പെടെയുള്ള സഹായവുമായി ഇന്ത്യൻ കോൺസുലേറ്റ് രംഗത്തുണ്ട്. പ്രവാസി സംഘടനകളുടെയും ദുബായ് ഹെൽത്ത് അതോറിറ്റിയുടെയും സഹകരണത്തോടെയാണിത്. ഡോക്ടർമാരും നഴ്സുമാരടക്കമുള്ള സംഘത്തിന്റെ സേവനം ഉറപ്പാക്കുകയും ഐസലേഷൻ സൗകര്യം ഒരുക്കുകയും ചെയ്തു. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഹെൽപ് ലൈൻ : +971-56 5463 903/ 54 3090 575. ഇ മെയിൽ: cons1.dubai@mea.gov.in. ഇന്ത്യക്കാരുടെ എല്ലാ സംശയങ്ങൾക്കും മറുപടിയും മാർഗനിർദേശവും ലഭിക്കും.

ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെയും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലിന്റെയും (ഐബിപിസി) സഹകരണത്തോടെ വിപുല ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. കെഎംസിസി ഉൾപ്പെടെയുള്ള സാമൂഹിക-സാംസ്കാരിക സംഘടനകളുടെ വൊളന്റിയർമാരും സജീവമായി രംഗത്തുണ്ട്. വൈദ്യസഹായമടക്കം ലഭ്യമാക്കുന്നുണ്ടെന്നും അറിയിച്ചു.

ഖത്തറില്‍ കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. 55 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡിനെ തുടര്‍ന്നുള്ള മരണ സംഖ്യ പത്തായി. ഇന്ന് പുതുതായി 608 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 7141 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം 75 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 689 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് രോഗപ്പകര്‍ച്ച അതിന്‍റെ മൂര്‍ധന്യാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു ഇന്ത്യൻ പ്രവാസികൾ കൂടി മരിച്ചതോടെ കുവൈത്തിൽ കോവിഡ് മരണ സംഖ്യ പതിമൂന്നായി. 57 വയസ്സും 75 വയസ്സും പ്രായമുള്ളവരാണ് മരിച്ചത്. കോവിഡ് മൂലം മരിച്ചഇന്ത്യക്കാരുടെ എണ്ണം ഇതോടെ അഞ്ചായി.

168 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2248 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 80 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1249 ആയി.

പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 145 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 17 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ, യു എ ഇ എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 6 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്നവരിൽ 31 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 443 പേരാണ് രോഗവിമുക്തി നേടിയത് . നിലവിൽ 1792 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 50 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 21 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒമാനിൽ ഇന്ന് 106 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1614 ആയി. ഇതിൽ 238 പേരാണ്​ രോഗ മുക്​തർ. മലയാളിയടക്കം എട്ടുപേർ മരണപ്പെടുകയും ചെയ്​തു. 1368 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്​. ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.