
സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് മരണ സംഖ്യ 263 ആയി. 21 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്. ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 45,000 പിന്നിട്ടു. രോഗബാധിതരുടെ എണ്ണവും ഗൾഫിൽ മാറ്റമില്ലാതെ ഉയരുകയാണ്. സൗദിയിൽ രോഗികളുടെ എണ്ണം പതിനെണ്ണായിരം കടന്ന് കുതിക്കുകയാണ്.
സൗദിയില്‍ ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി. രോഗ ബാധിതരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 1289 പേര്‍ക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 18811 ആയി. രോഗമുക്തി നേടുന്നവരിലും വര്‍ധനവ് രേഖപ്പെടുത്തി. 174 പേര്‍ ഇന്ന് രോഗമുക്തി നേടിയതോടെ മൊത്തം രോഗവിമുക്തരുടെ എണ്ണം 2531 ആയി. ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍ കൂടുതല് പേര്‍ വിദേശികളാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂന്നാഴ്ചയോളം തുടർന്ന നിയന്ത്രണങ്ങൾക്കു ശേഷം ഇളവുകൾ വന്നതോടെ ദുബായിലെ നിരത്തുകൾ സജീവമായി. ഷാർജയിലും അബുദാബിയിലും തിരക്കുണ്ടായിരുന്നെങ്കിലും ദുബായിൽ അത്രയ്ക്ക് തിരക്ക് ഉണ്ടായിരുന്നില്ല. മെട്രോ ട്രെയിനുകളിലും വലിയ തിരക്ക് ഉണ്ടായില്ല. ഷാർജ- ദുബായ് അതിർത്തികളിൽ തൊഴിലാളികളെ തടഞ്ഞത് തിരക്കിന് കാരണമായി.
നിർമാണ തൊഴിലാളികളെ മറ്റ് എമിറേറ്റ് കടന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ദുബായ്, അബുദാബി, റാസൽഖൈമ എമിറേറ്റുകൾ പ്രഖ്യാപിച്ചിരുന്നു. യുഎഇയിൽ അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 76 ആയി. 536 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു.
213 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 3288 ആയി. പുതിയ രോഗികളിൽ 61 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1618 ആയി.
തിങ്കളാഴ്ച രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 22 ആയി. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന 54 വയസ്സുള്ള ഇന്ത്യക്കാരനും, 53 വയസ്സുള്ള കുവൈത്തിയും ആണ് മരിച്ചത് . കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി.
ചികിത്സയിലായിരുന്നു 206 പേർ രോഗമുക്തി നേടിയാതായി ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്സ്വബാഹ് രാവിലെ അറിയിച്ചിരുന്നു. ഇതുവരെ 1012 പേർക്കാണ് അസുഖം ഭേദമായത്. നിലവിൽ 2254 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 64 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒമാനിൽ ഇന്ന് 51 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ മൊത്തം കോവിഡ് ബാധിതർ 2049 ആയി. 31 പേർ കൂടി പുതുതായി രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തം രോഗമുക്തർ 364 ആയി. മലയാളിയടക്കം 10 പേർ മരിച്ചു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ മാത്രമാണ് വിദേശികൾ. ബാക്കി 37 പേരും സ്വദേശികളാണ്.
പുതിയ രോഗികളിൽ 15 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1464 ആയി. രോഗമുക്തരുടെ എണ്ണം 232 ആയി ഉയരുകയും ചെയ്തു. മരിച്ച 10 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്.
ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 957 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11244 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള വിദേശിതൊഴിലാളികളിലും വ്യാപകമായി രോഗം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനകം 54 പേര്‍ കൂടി രോഗവിമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1066 ആയി. ഖത്തറിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 90 ശതമാനത്തിന്‍റെയും ആരോഗ്യനില തൃപ്തികരണമാണെന്നതും മറ്റ് ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതും ആശ്വാസകരമാണ്.
അതേസമയം ലോകത്ത് കൊവിഡ് മരണസംഖ്യ 3,015,298 ആയി. 207,933 പേർ മരിച്ചപ്പോൾ 888,543 പേരുടെ രോഗം ഭേദമായി. കൂടുതല്‍ കോവിഡ് മരണവും കേസുകളുമുള്ള അമേരിക്കയില്‍ സ്ഥിതി നാള്‍ക്കുനാള്‍ സങ്കീര്‍ണമാകുകയാണ്. അമേരിക്കയില്‍ കോവിഡ് കവര്‍ന്നത് അരലക്ഷത്തില്‍ അധികം ജീവനുകള്‍. ഇരുപത്തി ആറായിരത്തില്‍ അധികം പുതിയ കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തോട് അടുക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് ഏറ്റവും കൂടുതല്‍ മരണം വിതച്ചത് ഇറ്റലിയിലാണ്. മരണ സംഖ്യ ഇരുപത്തിയാറായിരം പിന്നിട്ടു. ഇറ്റലിയില്‍ മേയ് നാലിന് ശേഷം ലോക്ക് ഡൗണില്‍ ഇളവ് ഉണ്ടായേക്കും.
സ്‌പെയ്‌നില്‍ ഇതുവരെ ഇരുപത്തിമൂവായിരത്തില്‍ അധികം പേരാണ് മരിച്ചത്. ബ്രിട്ടണില്‍ മരണ സംഖ്യ ഇരുപതിനായിരം കടന്നു. അതേസമയം കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വുഹാനില്‍ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടതോടെ വുഹാനെ സീറോ കോവിഡ് മേഖലയായി പ്രഖ്യാപിച്ചു.
ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ മാത്രം 983 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിതരുടെ എണ്ണം അറുപത്തി രണ്ടായിരം പിന്നിട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളിലും കോവിഡ് പിടിമുറുക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗം ഭേദമായവര്‍ക്ക് പിന്നീട് രോഗം വരില്ലെന്ന വാദത്തിന് ശാസ്ത്രീയ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല