
സ്വന്തം ലേഖകൻ: കോവിഡ് വ്യാപന സാഹചര്യത്തിൽ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിലും സ്വകാര്യമേഖലയിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിലും 40% ശമ്പള കുറവ് ഉൾപ്പെടെ സ്വകാര്യമേഖലയ്ക്ക് പുതിയ തൊഴിൽ മാർഗനിർദേശങ്ങൾ നൽകി സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്ക് ഇത് തിരിച്ചടിയാകും.
അടുത്ത ആറു മാസത്തെ കാലയളവിലേക്കാണ് നിർദേശം. ജീവനക്കാരും തൊഴിലുടമകളും തമ്മിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊള്ളാൻ നിർദേശം. സ്വകാര്യ സംരംഭങ്ങൾക്ക് അവരുടെ ദൈനംദിന പ്രവൃത്തി സമയങ്ങളിലും പ്രതിവാര പ്രവൃത്തി ദിനങ്ങളിലും മാറ്റം വരുത്താനും ജീവനക്കാരുടെ വേതനം കുറയ്ക്കാനും കഴിയും. മൊത്തം ശമ്പളത്തിന്റെ 40 ശതമാനത്തിൽ കൂടുതൽ വേതനം കുറക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്.
സൌദിയിൽ കോവിഡിൻ്റെ സാഹചര്യത്തിൽ ഭക്ഷണത്തിന് പ്രയാസ മനുഭവിക്കുന്നവർക്കായി പ്രത്യേക സേവനം ആരംഭിച്ചു. വണ്‍ ഫുഡ് എന്ന പേരിലുള്ള ഈ പദ്ധതിക്കായി 500 മില്യണ്‍ റിയാലാണ് വകയിരുത്തിയത്. ഒന്നര ലക്ഷം ഭക്ഷണ കിറ്റുകൾ ഇതിനോടകം തന്നെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്.
യുഎഇയുടെ സ്വപ്ന പദ്ധതിയായ ദുബായ് എക്സ്പോ അടുത്ത വര്‍ഷം നടത്തും. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയായിരിക്കും ദുബായ് എക്സ്പോ നടക്കുക. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ദുബായ് എക്സ്പോ അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിയത്. എക്സ്പോ മാറ്റിവെക്കാന്‍ നേരത്തേ തന്നെ യുഎഇ തീരുമാനിച്ചിരുന്നു
കോവിഡ് രോഗലക്ഷണമുള്ള എല്ലാവർക്കും പരിശോധന സൗജന്യമാക്കിയതായി അബുദാബി ആരോഗ്യ വിഭാഗം (ഡിഒഎച്ച്) അറിയിച്ചു. കൂടാതെ വയോധികർ, ഗർഭിണികൾ, മറ്റു ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്കും കോവിഡ് പരിശോധന സൗജന്യമായിരിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു പുറമെ എമിറേറ്റിലുള്ള ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പരിശോധന നടത്താം. മേൽപറഞ്ഞ ഗണത്തിൽപെടാത്തവർക്ക് കോവിഡ് പരിശോധനയ്ക്ക് 370 ദിർഹം ഈടാക്കുമെന്നും വ്യക്തമാക്കുന്നു.
രോഗബാധിതരെ കണ്ടെത്തുന്നതോടൊപ്പം രോഗപ്പകർച്ച തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഇതുവഴി സാധിക്കും. അതുകൊണ്ടുതന്നെ കോവിഡ് പരിശോധന വ്യാപകമാക്കി കൂടുതൽ ആളുകൾക്ക് പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അറിയിച്ചു. കോവിഡ് രോഗ ലക്ഷണമുള്ളവരും ഇവരുമായി സമ്പർക്കം പുലർത്തിയവരും പരിശോധിക്കാൻ മുന്നോട്ടുവരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയ്ക്കു കീഴിൽ വിവിധ എമിറേറ്റിലുള്ള കേന്ദ്രങ്ങളിൽ പരിശോധിക്കേണ്ടവർ 800 1717 ടോൾ ഫ്രീ നമ്പറിലോ സേഹ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ബുക്ക് ചെയ്യാം. സർക്കാർ ഡോക്ടറെ കണ്ട ശേഷം കോവിഡ് പരിശോധിക്കേണ്ടതെങ്കിൽ 800 11111 നമ്പറിലാണ് വിളിക്കേണ്ടത്. ദുബായ് ഹെൽത്ത് അതോറിറ്റി 800 342, ദുബായ് അൽഫുതൈം ഹെൽത് ഹബ് 800 2344 നമ്പറിലും വിളിക്കണം. അൽഫുതൈമിൽ രോഗലക്ഷണമുള്ളവർക്ക് 370ഉം അല്ലാത്തവർക്ക് 425 ദിർഹമുമാണ് ഫീസ്.
കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും മരണപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്. ഞായറാഴ്ച മാത്രം 12 മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ വെച്ച് കൊവിഡ് കാരണം മരിച്ചത്. ഇതില്‍ 8 പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. മലപ്പുറം എടപ്പാള്‍ സ്വദേശി താഹില്‍ തെക്കുമുറി, കണ്ണൂര്‍ കേളകം സ്വദേശി വി തങ്കച്ചന് എന്നിവര്‍ ഞായറാഴ്ച ദുബായില്‍ വെച്ച് മരിച്ചു.
യു.എ.ഇയിലെ റാസ് അല്ഖെമയില് വെച്ച് തൃശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ, അബുദാബിയില്‍ നിന്ന് റോഷന്‍കുട്ടി (58) , മലപ്പുറം സ്വദേശി അഷറഫ്, കോതമംഗലം സ്വദേശി നിസാര്‍, തിരൂര്‍ സ്വദേശി സെയ്താലിക്കുട്ടി ഹാജി, സൗദി അറേബ്യയില്‍ നിന്നും ഹംസ അബൂബക്കറും (59) മരിച്ചു.
കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം. പണിക്കര്‍, കൊട്ടാരക്കര സ്വദേശി ഫാദര്‍ എം.ജോണ്‍ എന്നിവര്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ വെച്ച് മരിച്ചു.കോട്ടയം പാലായില്‍ നിന്നുള്ള എട്ട് വയസ്സുകാരന് അദ്വൈത് ന്യൂയോര്‍ക്കില്‍ വെച്ച് മരിച്ചു നഴ്സിംഗ് ദമ്പതികളായ സുനീഷ്, ദീപ എന്നിവരുടെ മകനാണ് അദ്വൈത്.
ഇതോട് കൂടി വിദേശരാജ്യങ്ങളില്‍ വെച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 86 ആയി ഉയര്‍ന്നു. ഇതില്‍ പകുതി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും വിദേശത്ത് നിന്നുള്ളവരാണ്. കേരളത്തില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള് മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കവെയാണ് ഇത്രയധികം വിദേശമലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല