
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും.
ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെടുക. യുഎഇ സമയം ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.10ന് കണ്ണൂരിലെത്തും. ദോഹയിൽ നിന്ന് വൈകുന്നേരം നാലരക്ക് പുറപ്പെടുന്ന ദോഹ – തിരുവനന്തപുരം വിമാനം രാത്രി 12.40നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുക.
ദമ്മാം – കൊച്ചി എയർ ഇന്ത്യ വിമാനം ഉച്ചക്ക് 12.45നാണ് പുറപ്പെടുക. 150ഓളം യാത്രക്കാരുമായി രാത്രി എട്ടരക്ക് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങും. സൗദിയിൽ നിന്ന് കേരളത്തിലേക്ക് പറക്കുന്ന മൂന്നാമത്തെ പ്രത്യേക വിമാനമാണിത്. ദുബൈയിൽ നിന്ന് മംഗലാപുരത്തേക്കും മസ്കത്തിൽ നിന്ന് മംഗലാപുരത്തേക്കും ഇന്ന് വിമാനങ്ങളുണ്ട്.
ഗള്‍ഫില്‍ ഏഴ് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. യു.എ.ഇയിൽ മാത്രം നാല് മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 66 ആയി.
ഏറണാകുളം മുളന്തുരുത്തി സ്വദേശിയും 53കാരനുമായ ഇറക്കാമറ്റത്തിൽ കുഞ്ഞപ്പൻ ബെന്നി, കുന്നംകുളം കടവല്ലൂർ സ്വദേശിയും അറുപതുകാരനുമായ പട്ടിയാമ്പുള്ളി ബാലൻ ഭാസി എന്നിവരാണ് സൗദിയിലെ ദമ്മാമിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 12 ആയി.
യു.എ.ഇയിലാണ് നാല് മലയാളികൾ മരിച്ചത്. ആറ്റിങ്ങൽ സ്വദേശിയും അറുപതുകാരനുമായ സുശീലൻ ദുബൈയിലും പള്ളിപ്പുറം കുറുപ്പശ്ശേരിയിൽ ഷാജി ഷാർജയിലും മരിച്ചു. ഷാജിക്ക് 52 വയസുണ്ട്. തൃശൂർ കുന്ദംകുളം സ്വദേശിയും 53കാരനുമായ അശോക് കുമാർ, തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സജീവ് രാജ് എന്നിവർ അബൂദബിയിൽ മരിച്ചു.
കോഴിക്കോട് പെരുമണ്ണ പുളിക്കൽ താഴം സ്വദേശി നുഹൈമാൻ കാരാട്ട് മൊയ്തീൻ ആണ് കുവൈത്തിൽ മരിച്ചത്. 43 വയസുണ്ട്. ഗൾഫിൽ കോവിഡ് ബാധ മൂലം മരിച്ച 66 മലയാളികളിൽ അധിക പേരും യു.എ.ഇയിൽ നിന്നാണ്.
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 1526 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25,149 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതെ സമയം 179 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം മൂവായിരം കടന്നു. 4250 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗ പരിശോധന നടത്തിയത്.
കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 991 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 10277 ആയി. പുതിയ രോഗികളിൽ 300 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3637 ആയി. ഇന്ന് 10 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 75 ആയി ഉയർന്നു.
21 മലയാളികളടക്കം 50 ഇന്ത്യക്കാർ ഇറാഖിലെ ബസറയിൽ കുടുങ്ങി കിടക്കുന്നതായി മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാദൗത്യത്തിൽ ഇറാഖ് ഇല്ലാത്തതിനാൽ കടുത്ത ആശങ്കയിലാണ് ഇവര്‍. 250 ഇന്ത്യക്കാരാണ് ബഗ്ദാദ് ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാർച്ച് 16 മുതൽ ഇവർ ജോലിയെടുക്കുന്ന കമ്പനി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ഇവർക്ക് തിരിച്ച് നാട്ടിലെത്താൻ മാർഗമൊന്നുമില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാദൗത്യ പട്ടികയിലൊന്നും ഇതുവരെ ഇറാഖ് ഇടംപിടിച്ചിട്ടുമില്ല. കോവിഡ് ബാധിച്ച് 110 പേർ മരിച്ച ഇറാഖിൽ ഇവരും രോഗഭീതിയിലാണ്.
കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള മലയാളികൾ ഇക്കൂട്ടത്തിലുണ്ട്. സഹായം ലഭിക്കേണ്ട ഇന്ത്യൻ എംബസി പോലും ബസറയിൽ നിന്ന് 560 കിലോമീറ്ററിലേറെ അകലെയാണ്. അവിടെ എത്താൻ ആറ് മണിക്കൂറിലേറെ യാത്രവേണം. തങ്ങളെ തിരിച്ച് നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപടണമെന്നാണ് ഇവരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല