
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് മരണം 29 ആയി. ഇന്ന് നാല് പേരാണ് മരിച്ചത്. ഇന്ന് അസുഖം സ്ഥിരീകരിച്ചത് പുതുതായി 140 പേര്‍ക്കാണ്. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 2179 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 420 ആയി. 1730 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
ദമാം, ഖത്തീഫ്, തായിഫ് ഗവർണറേറ്ററുകളിൽ കർഫ്യൂ സമയം നീട്ടി; ഉച്ചകഴിഞ്ഞു 3 മുതൽ രാവിലെ 6 വരെ. വീട്ടിലെ ഒരംഗമേ സാധനങ്ങൾ വാങ്ങാൻ പോകാവൂ. സ്വകാര്യമേഖലാ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം തടയുകയോ ചെയ്യരുതെന്നു സൗദി മാനവശേഷി, സാമൂഹിക മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തു മൊത്തം രോഗബാധിതർ 2,179. സുഖം പ്രാപിച്ചവർ 351.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പ്രവേശന നിയന്ത്രണവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ജിദ്ദ ഗവര്‍ണറേറ്റിലെ കിലോ 14 ജുനൂബ്, കിലോ 14 ശിമാല്‍, അല്‍ മഹ്ജര്‍, ഗുലൈല്‍, അല്‍ ഖുര്‍യാത്, കിലോ 13, പെട്രോമിന്‍ എന്നീ മേഖലകള്‍ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തു.
ഇവിടെയുള്ളവര്‍ പുറത്തേക്ക് പോകാനോ പുറമെ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനോ പാടില്ല. ഇന്ന് മൂന്ന് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാണ്. ഈ മേഖലയിലുള്ളവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നീ അത്യാവശ്യ ആവശ്യങ്ങള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം. ഈ മേഖലയിലെ കടകളില്‍ നിന്നു മാത്രമേ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ അനുമതിയുള്ളൂ.
യു എ ഇയിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 241 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1505 ആയി. 53 വയസുള്ള അറബ് വനിതയാണ് ഇന്ന് മരിച്ചത്. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 10 ആയി. ഇന്ന് 17 പേർ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ഭേദപ്പെട്ടവരുടെ എണ്ണം രാജ്യത്ത് 125 ആയി. എന്നാൽ, രാജ്യത്തേ രോഗബാധിതരുടെ എണ്ണം ഉയരുന്നത് കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. മുൻകരുതലെടുക്കാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രാലയം നിർദേശിച്ചു.
കൊറോണ വൈറസ് ഭീഷണിയുടെ സാഹചര്യത്തില്‍ യുഎഇയിലേക്കുള്ള പ്രവേശനം തടഞ്ഞതു രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. എല്ലാ തരത്തിലുള്ള വിസ ഉടമകളെയും പ്രവേശിപ്പിക്കുന്നതു നീട്ടിയതായി വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയമാണ് അറിയിച്ചത്. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്തിനു പുറത്തു കഴിയുന്ന യുഎഇ റെസിഡന്‍സി വിസയുള്ളവര്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ‘ത്വാജുദി ഫോര്‍ റസിഡന്‍സ്’ എന്ന പുതിയ സേവനത്തിനുവേണ്ടി റജിസ്റ്റര്‍ ചെയ്യണം. അടിയന്തര സാഹചര്യത്തില്‍ യുഎഇയിലേക്കു സുരക്ഷിതമായി മടങ്ങിവരുന്നതിനാണ് ഈ സേവനം ലക്ഷ്യമിടുന്നത്.
അതിനിടെ, ചില യാത്രാ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന എമിറേറ്റ്‌സിന്റെയും ഇത്തിഹാദ് എയര്‍വെയ്‌സിന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി രംഗത്തെത്തി. യാത്രാനിരോധനത്തെത്തുടര്‍ന്ന് കുടുങ്ങിപ്പോയവരെ ഒഴിപ്പിക്കുന്നതും ചരക്കുകടത്തുമല്ലാത്തതമായ യുഎഇയിലേക്കും പുറത്തേക്കുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.
യു എ ഇയിൽ കോവിഡ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. നേരത്തേ രോഗലക്ഷണമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതി എന്നായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ രോഗലക്ഷണമില്ലാത്തവർ കൂടി മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസ്നി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുവൈത്തിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. 46 വയസ്സുള്ള ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. കുവൈത്തില്‍ ഇന്ന് 62 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 479 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 50 പേര്‍ ഇന്ത്യക്കാരാണ്.
കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശി വിനയകുമാർ ആണ് വെള്ളിയാഴ്ച രാത്രി ജാബിർ ആശുപത്രിയിൽ വെച്ച് മരിച്ചത്. കോവിഡ് മൂലമുള്ള രാജ്യത്തെ ആദ്യ മരണമാണിത്. ശനിയാഴ്ച 62 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 479 ആയി ഉയർന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ ഇന്ത്യക്കാരാണ്. കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 165 ആയി.
നേരത്തെ ചികിത്സയിൽ ഉണ്ടായിരുന്നവരിൽ പതിനൊന്നു പേരുടെ അസുഖം ഭേദമായതായും അധികൃതർ അറിയിച്ചു. കുവൈത്തിൽ രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 93 ആയി. നിലവിൽ 385 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പതിനേഴ് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2474 പേർ നിരീക്ഷണത്തിലാണെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമാനിൽ ഇന്ന് 25 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയി ഉയർന്നു. കോവിഡ് ബാധിതനായ ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 61 ആയി ഉയരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല