
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിലൂടെ ‘ഇസ്ലാമോഫോബിയ’ പരത്തിയതിന് യുഎഇയിൽ മൂന്ന് ഇന്ത്യക്കാർക്കെതിരെ കൂടി നടപടി. ദുബായിലെ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യർ എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും നിയമ നടപടികൾക്കായി പൊലീസിന് കൈമാറുകയും ചെയ്തു.
അച്ചടക്ക ലംഘനത്തെ തുടർന്ന് ഷെഫ് റാവത് രോഹിതിനെ പിരിച്ചുവിട്ടതായും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇറ്റാലിയൻ റസ്റ്ററന്റ് ശൃംഖല നടത്തുന്ന അസാദിയ ഗ്രൂപ്പ് വക്താവ് പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്ക് വരേണ്ടതില്ലെന്ന് സചിൻ കിന്നിഗോളിയെ അറിയിച്ചതായി ന്യൂമിക് ഒാട്ടോമേഷൻ കമ്പനിയുടമയും അറിയിച്ചു.
കൂടാതെ, ഇയാളുടെ ശമ്പളം കമ്പനി പിടിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മതപരമായ വിവേചനം പ്രകടിപ്പിക്കുന്നവരെ തങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. വിശാൽ താകൂർ എന്ന പേരിലാണ് മൂന്നാമൻ ഫെയ്സ് ബുക്കിലൂടെ ഇസ് ലാമിനെതിരെ പോസ്റ്റുകൾ ഇട്ടിരുന്നതെന്ന് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാൻസ് ഗ്വാർഡ് ഗ്രൂപ്പ് അറിയിച്ചു.
കമ്പനി നടത്തിയ അന്വേഷണത്തിൽ വിശാൽ താകൂർ തങ്ങളുടെ ജീവനക്കാരനാണെന്ന് കണ്ടെത്തുകയും ഇയാളെ ദുബായ് പൊലീസിന് കൈമാറുകയും ചെയ്തു. പിഴ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ, നാടുകടത്തൽ തുടങ്ങിയ അച്ചടക്ക നടപടികളാണ് യുഎഇ സൈബർ നിയമമനുസരിച്ച് കുറ്റക്കാർക്കെതിരെ സ്വീകരിക്കുകയെന്ന് കൂട്ടിച്ചേർത്തു.
അതേസമയം, ട്രാൻസ് ഗ്വാർഡ് ജീവനക്കാരൻ എന്നവകാശപ്പെട്ട് പ്രകാശ് കുമാർ എന്നയാൾ ട്വിറ്ററിലൂടെ മതഅസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഇയാൾക്ക് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു.
അടുത്തകാലത്ത് ഇത്തരത്തിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചതിന് ഗൾഫ് നാടുകളിൽ ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് യുഎഇയിൽ അടക്കം ഗൾഫ് മേഖലയിലെ ഇന്ത്യൻ സ്ഥാനപതിമാർ ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽക്കാൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല