
സ്വന്തം ലേഖകൻ: യുകെയിൽ എൻ.എച്ച്.എസിന്റെ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്നതിന് നഴ്സുമാർക്കും ഡോക്ടർമാർക്കും ഏർപ്പെടുത്തിയിട്ടുള്ള സർചാർജ് റിവ്യൂ ചെയ്യുമെന്ന് ഹോം സെക്രട്ടിറി പ്രീതി പട്ടേൽ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനു പുറത്തുനിന്നും വർക്ക് പെർമിറ്റിൽ എത്തിയിട്ടുള്ള ഡോക്ടർമാരും നഴ്സുമാരുമാണ് നിലവിൽ വർഷം തോറും 400 പൌണ്ട് ഹെൽത്ത് സർചാർജ് നൽകുന്നത്. ഇത് അടുത്ത ഒക്ടോബർ മുതൽ 624 പൌണ്ടായി ഉയർത്തുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനവും വന്നിരുന്നു. ഇതാണ് ഇപ്പോൾ റിവ്യൂ ചെയ്യുമെന്നു പ്രീതി പട്ടേൽ അറിയിച്ചിരിക്കുന്നത്.
നാലംഗങ്ങളുള്ള ഒരു നഴ്സിന്റെ കുടുംബത്തിന് നിലവിലെ നിരക്കനുസരിച്ച് വർഷം 1600 പൗണ്ടും പുതുക്കിയ നിരക്കനുസരിച്ച് ഒക്ടോബർ മുതൽ 2500 പൌണ്ടുമാണ് സർചാർജ് നൽകേണ്ടത്. ഇത് ഒഴിവാക്കുന്നത് പുതുതായി വർക്ക് പെർമിറ്റിൽ എത്തിയിട്ടുള്ള മലയാളി നഴ്സുമാർക്ക് ആശ്വാസമാകും.
പരമാവധി 25,000 പൌണ്ടുവരെ മാത്രം ശമ്പളം ലഭിക്കുന്ന വർക്ക് പെർമിറ്റിലുള്ള നഴ്സുമാരിൽനിന്നും ഇത്തരത്തിൽ വലിയൊരു തുക സർചാജായി ഈടാക്കുന്നതിനെതിരേ റോയൽ കോളജ് ഓഫ് നഴ്സിംങ്ങും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല