
സ്വന്തം ലേഖകൻ: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55,000 കടന്നു. രണ്ടുദിവസത്തിനിടെ അയ്യായിരം രോഗികള്‍. മരണം 1800 കടന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ കൂടാതെ ബംഗാൾ, പഞ്ചാബ്, യുപി എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമായി. ഒഡിഷയിൽ വ്യാഴാഴ്ച 14 രോഗികള്‍. തമിഴ്നാട്ടിൽ 580 പുതിയ രോഗികള്‍. ആകെ രോഗികള്‍ അയ്യായിരം കടന്നു. ഗുജറാത്തിൽ രോഗികള്‍ ഏഴായിരം കടന്നു. 400 പേർ മരിച്ചു.
സമ്പൂർണ അടച്ചുപൂട്ടൽ ഏഴാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വർധിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 57,306 പേർക്കാണ് രോഗം ബാധിച്ചത്. മരണം 1,899. ദിവസവും ആയിരക്കണക്കിനാളുകളാണ് രോഗത്തിന്റെ പിടിയിലാകുന്നത്.
രോഗവ്യാപനത്തിന്റെ വേഗം അൽപ്പം കുറയ്ക്കാൻ കഴിഞ്ഞെങ്കിലും കോവിഡ് ഭീഷണി അതിജീവിക്കാൻ അടച്ചുപൂട്ടൽകൊണ്ട് സാധിച്ചിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം രോഗം അതിവേഗം വ്യാപിക്കുകയാണ്. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും സ്ഥിതി അതീവ സങ്കീർണമാണെന്ന് കേന്ദ്ര സർക്കാർതന്നെ പറയുന്നു.
അടച്ചുപൂട്ടൽ കോവിഡ് തടയാനുള്ള ഒറ്റമൂലിയല്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യയിൽ അക്ഷരംപ്രതി ശരിയാകുകയാണ്. രോഗസാധ്യത കണ്ടറിഞ്ഞ് പ്രതിരോധപദ്ധതി തയ്യാറാക്കാനോ സംസ്ഥാനങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനോ കേന്ദ്ര സർക്കാരിന് സാധിച്ചില്ല.
ജനങ്ങളെ ദുരിതത്തിലാക്കി അടച്ചുപൂട്ടലുമായി മുന്നോട്ടുപോകാനാകില്ലെന്ന് കേന്ദ്രത്തിന് ബോധ്യമായിട്ടുണ്ട്. അതേസമയം, അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതോടെ രാജ്യം കോവിഡ് ഭീതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നേക്കും. രോഗപരിശോധന നടത്താതെ ജനങ്ങൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് ഇതിനകം മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇവരിൽ രോഗബാധിതരുണ്ടെങ്കിൽ രാജ്യം കൂടുതൽ ഭീഷണിയിലേക്കാകും നീങ്ങുക.
അതേസമയം രാജ്യത്ത് കൊവിഡ് രോഗത്തിൽ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 216 ജില്ലകൾ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂൺ മാസത്തോടെ രാജ്യത്ത് റെസ്റ്റൊറെന്റുകൾ തുറക്കുമോ എന്ന് പറയാനാവില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ക്വാറന്റൈൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. 5231 റെയിൽവേ കോച്ചുകൾ രോഗികൾക്കായി തയ്യാറാക്കിയിട്ടുണ്ട്. 215 സ്റ്റേഷനുകളിലായി ഐസൊലേഷൻ കോച്ചുകൾ വിന്യസിപ്പിച്ചിരിക്കുകയാണ്. കരുതൽ നിരീക്ഷണം അനിവാര്യമാണ്.
ഇതുവരെ 2.5 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ മാർഗം ജന്മ നാട്ടിലേക്ക് എത്തിച്ചു. ഇതിനായി 222 ട്രെയിൻ സർവീസ് നടത്തിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല