
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 85,215 കടന്നു. ഇതോടെ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച ചൈനയേക്കാൾ കൂടുതൽ കേസുകൾ ഇന്ത്യയിൽ ഇപ്പോൾ ഉണ്ട്.
അതേസമയം ചൈനയെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവാണ്. 3.2 ശതമാനമാണ് ഇന്ത്യയിൽ മരണനിരക്ക്. ചൈനയിൽ ഇത് 5.5ശതമാനമായിരുന്നു. 27,000 പേരാണ് രാജ്യത്ത് നിന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്ത് ഇതിനോടകം 44 ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. അമേരിക്കയിലാണ് കൊവിഡ് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ചൈനയിൽ ഇപ്പോൾ 100നടുത്ത് ആളുകൾ മാത്രമാണ് കൊവിഡിന് ചികിത്സയിലുള്ളത്. ചൈനയിൽ രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത് വുഹാൻ മാർക്കറ്റടക്കം തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു.
അനവധി സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധയുടെ രണ്ടാം തരംഗം അനുഭവപ്പെടുന്നതായാണ് സൂചന. കേരളം, ഹിമാചല്‍പ്രദേശ്, അസം, ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ അല്ലെങ്കില്‍ വളരെക്കുറച്ച് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.
ഒരു മാസത്തിലധികമായി ഗോവയില്‍ പുതിയ കേസുകള്‍ ഉണ്ടായില്ല. മാര്‍ച്ച് അവസാന വാരം രോഗം ബാധിച്ച ഏഴുപേരും സുഖം പ്രാപിച്ച് വീട്ടിലെത്തി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എട്ട് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും മറ്റ് സ്ഥലങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് തിരിച്ചെത്തിയവരാണ്. സമാനമായി, ഹിമാചല്‍ പ്രദേശില്‍ 41 പേര്‍ക്ക് ഈ മാസം ആദ്യ ആഴ്ചയില്‍ രോഗം ഭേദമായി. പക്ഷേ, കഴിഞ്ഞ ഒരാഴ്ചയില്‍ 34 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആളുകള്‍ യാത്ര ചെയ്യുന്നതിനാല്‍ വരുംദിവസങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യത. ഒഡീഷ, ബീഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം ഈ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തുന്ന തൊഴിലാളികളാണ്. അതിനാലാണ്, കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കാന്‍ അനവധി സംസ്ഥാനങ്ങള്‍ വിസമ്മതിക്കുന്നത്.
അതേസമയം, പഞ്ചാബില്‍ മൊത്തം കേസുകളുടെ എണ്ണം കുറഞ്ഞു. ലുധിയാനയില്‍ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ 30 പേര്‍ക്ക് രോഗം ബാധിച്ചത് സംസ്ഥാനത്തിന്റെ പട്ടികയില്‍ നിന്നും കേന്ദ്ര പൂളിലേക്ക് മാറ്റിയത് കൊണ്ടാണിത്. വ്യാഴാഴ്ച വരെ 1935 കേസുകളാണ് പഞ്ചാബിന്റെ അക്കൗണ്ടിലുള്ളത്. ക്രമീകരണം നടത്തിയശേഷം വെള്ളിയാഴ്ച 1932 കേസുകളാണുള്ളത്.
ഇതാദ്യമായിട്ടാണ് അത്തരമൊരു ക്രമീകരണത്തെ തുടര്‍ന്ന് ഒരു സംസ്ഥാനത്തിന്റെ മൊത്തം കണക്കില്‍ കുറവ് വന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ മഹാരാഷ്ട്രയില്‍ പരിശോധിച്ചിരുന്നതിനാല്‍ അവയും മഹാരാഷ്ട്രയുടെ പേരില്‍ കുറിച്ചിരുന്നു. അതും മറ്റു സംസ്ഥാനങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ ശനിയാഴ്ച 438 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 9,333 ആയി ഉയര്‍ന്നു. 129 പേരാണ് കൊവിഡ് ബാധിച്ച് ഇത് വരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേര്‍ മരിക്കുകയും 408 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. 3,926 പേരാണ് സംസ്ഥാനത്ത് രോഗവിമുക്തി നേടിയത്.
ദേശീയ ലോക്ക്ഡൌണിന്റെ മൂന്നാം ഘട്ടം നാളെ അവസാനിക്കാനിരിക്കെ നിയന്ത്രണങ്ങളുടെ കടിഞ്ഞാൺ സംസ്ഥാനങ്ങൾക്ക് ലഭിക്കാൻ സാധ്യത. നിയന്ത്രിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങൾ സാധാരണനിലയിലേക്ക് ആകും വിധം അടച്ചുപൂട്ടൽ നീട്ടണമെന്നാണ് ഡൽഹി സർക്കാരിന്റെ ആവശ്യം. മെട്രോയും ആഭ്യന്തര വിമാന സർവീസും ആരംഭിക്കണം.
ആന്ധ്രാപ്രദേശ്, കേരളം, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും സമാന അഭിപ്രായം കേന്ദ്രത്തെ അറിയിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര ,പശ്ചിമ ബംഗാൾ ,അസം സംസ്ഥാനങ്ങൾ അടച്ചുപൂട്ടൽ നീട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട് മഹാരാഷ്ട്രയും തമിഴ്നാടും ജൂൺ വരെ അടച്ചുപൂട്ടൽ നീട്ടി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ അടച്ചുപൂട്ടലിൽ ഇളവ് നൽകാൻ കേന്ദ്രം നിർബന്ധിതരായിരിക്കുകയാണ്. ഇത്തവണ പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിക്കാൻ സാധ്യതയില്ല. ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല