സ്വന്തം ലേഖകൻ: രാജ്യത്ത് ശനിയാഴ്ച മാത്രം കൊവിഡ് പോസിറ്റീവായത് 8380 പേര്‍. 8000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇന്ത്യയില്‍ ഒറ്റദിവസം രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 184,735 ആയി. ഇന്നലെ മാത്രം 193 പേര്‍ മരിച്ചതോടെ മരണസംഖ്യ 5000 കടന്നു. 5,253 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്.
പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ നീട്ടിയതായി അറിയിച്ചു. തമിഴ്നാട്ടിൽ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ തീവ്രബാധിത ജില്ലകളിലാണ് ജൂൺ 30 വരെ ലോക്ക്ഡൗൺ തുടരുക. ഇവ ഒഴികെയുള്ള ജില്ലകളിൽ കൂടുതല്‍ ഇളവ് ഏർപ്പെടുത്തി. അറുപത് ശതമാനം യാത്രക്കാരോടെ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. കണ്ടൈയ്ൻമെന്‍റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നടത്താം.
അമ്പത് ശതമാനം ജീവനക്കാരോടെ വ്യവസായ ശാലകള്‍ക്കും 20 ശതമാനം ജീവനക്കാരോടെ ഐടി കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. പക്ഷേ, ചെന്നൈ ഉള്‍പ്പടെ റെഡ്സോണ്‍ മേഖലയിലും കൂടുതല്‍ ഇളവ് നല്‍കുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമോ എന്നാണ് തമിഴ്നാട്ടിൽ ഇപ്പോഴുയരുന്ന ആശങ്ക.
ഉത്തർപ്രദേശിൽ ആരാധനാലയങ്ങൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറക്കാൻ അനുവദിക്കും. ബീഹാറും തീവ്രബാധിത മേഖലകളിലാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല